7/1/17

മരങ്ങളും ഈ ഞാനും

എല്ലാ കോലാഹങ്ങളും കഴിഞ്ഞ് എല്ലാവരും അവരവരുടെ തിരക്കിലേക്ക് തിരിഞ്ഞു. എന്‍റെ മനസ്സിലേക്ക് ഓടി വന്നത് വൈലോപ്പിള്ളിയുടെ ‘മാമ്പഴം’ എന്ന കവിതാശകലമാണ്. കുഞ്ഞുനാളിൽ ഭാവമയമായി പാടി തകർത്തിട്ടുള്ളതാണ്. ഇവിടെ എന്തായാലും അത്രയും വികാരം കൊള്ളേണ്ട കാര്യമില്ലെങ്കിലും വെറുതെ .......

കുഞ്ഞുനാൾ മുതലേ ചെടികൾ നട്ട് വളർത്താൻ എനിക്കിഷ്ടമായിരുന്നു. അച്ഛന്‍റെ ജോലി സംബന്ധമായ കാരണങ്ങളാൽ വാടകവീട്ടിൽ ആയിരുന്നു ഞങ്ങളുടെ  താമസം. ചെടികൾ അവരുടെ സ്നേഹം പൂവും ഫലങ്ങളുമായി എന്നോട് കാണിക്കുമ്പോഴേക്കും ഞങ്ങൾക്ക് ആ വീട് മാറേണ്ടി വരുമായിരുന്നു. പുതിയ സ്ഥലത്തും ഒരു പിന്തുടര്‍ച്ച  എന്ന പോലെ ആയിരുന്നു  ചെടികള്‍   നട്ടുവളര്‍ത്തുന്നതും വീടു മാറുന്നതും. ഇന്നും അത് തുടര്‍ന്ന് കൊണ്ടിരിക്കുന്നു.  കല്യാണം കഴിഞ്ഞതോടെ താമസം ഫ്ലാറ്റിലേക്കും ചെടികളൊക്കെ ചട്ടിയിൽ ആയിയെന്നു മാത്രം.പതിവ് പോലെ പൂക്കളും കായ്കളും ആകുമ്പോൾ ഭർത്താവിന്റെ ജോലിയുടെ ഭാഗമായി അതൊക്കെ ആർക്കെങ്കിലും കൊടുത്ത്, എല്ലാവരോടും "റ്റാറ്റാ' പറഞ്ഞു പോകാറാണു പതിവ്. "നീ ഇങ്ങനെ ചെടികൾ നട്ട് വളർത്തുന്നതു കൊണ്ട് നിനക്ക് വേണ്ടിയും ആരെങ്കിലും ചെടികൾ നട്ടു വളർത്തുന്നുണ്ടാകും" എന്നൊക്കെ തത്വശാസ്ത്രം പറഞ്ഞു കൊണ്ട് പലരും എന്നെ ആശ്വസിപ്പിക്കാൻ ശ്രമിക്കാറുണ്ട്. പക്ഷേ എനിക്ക് അതൊന്നും  വലിയ വിഷമമായി  തോന്നാറില്ല.

താമസിക്കുന്ന 'വില്ല'യില്‍  വളര്‍ത്തി കൊണ്ടു  വന്ന മാവിന്‍റെ തൈകള്‍ ,  ഏകദേശം എന്നേക്കാളും ഉയരത്തില്‍ ആയപ്പോഴാണ് വീട്ടുകാർ ശ്രദ്ധിക്കുന്നത്. “വീടിന്‍റെ തൊട്ടടുത്ത് ആരെങ്കിലും ഇത്രയും വലിയ മരം നടുമോ?” എന്ന ചോദ്യമായി വീട്ടുകാരും  നാട്ടുകാരും.  കണ്മുൻപിൽ  വെട്ടിക്കളയാൻ എനിക്കും വിഷമം. വലിയ ഒരു പൂച്ചെട്ടിയിൽ മാറ്റി നട്ടെങ്കിലും അത് ഇഹലോകവാസം വെടിയാൻ അധികം നാളുകൾ വേണ്ടി വന്നില്ല. അതോടെ അതിന് ഒരു തീരുമാനം ആയി.
പിന്നീടുണ്ടായിരുന്നത് മതിലിന്‍റെ അടുത്തായിരുന്നു. വീടും മതിലും തമ്മിൽ 'ഇട്ടാവട്ടം' സ്ഥലമാണുള്ളത്. അതോടെ എല്ലാവർക്കും മതിലിനെ കുറിച്ചുള്ള ദു:ഖമായി. 'ഞാൻ  ഇവിടെ നിന്ന് പോകുന്നതോടെ മാവ് മുറിച്ചേക്കൂ,” എന്ന് പറഞ്ഞ് ഞാൻ ശക്തമായി മാവിന് വേണ്ടി വാദിച്ചു. ഒരു മരം വളർത്തി എടുക്കാനുള്ള പ്രായാസമേ!
എല്ലാം കണ്ടും കേട്ടും നിന്ന മാവ്, എന്നെ സന്തോഷിപ്പിക്കാനാവും കഴിഞ്ഞ ഫെബ്രുവരിയിൽ പൂവിട്ടു. ചെറിയ കണ്ണിമാങ്ങകൾ ഉണ്ടായി. ഡൽഹിയിലെ ചൂടിന്റെ ഭാഗമായി പലതും കരിഞ്ഞ് കരിക്കട്ട പോലെ നിലം പതിച്ചു.എന്നാലും ഏതാനും മാങ്ങകൾ പിന്നെയും വളർന്നു.അതോടെ അടുത്ത പ്രശ്നമായി നാട്ടുകാർ എത്തി. മാങ്ങ പഴുക്കുന്നതോടെ കുരങ്ങന്മാർ കൂട്ടത്തോടെ വരാനുള്ള ചാൻസ് ഉണ്ട്. ഇവിടെ ഇപ്പോൾ അവരുടെ ശല്യം ഇല്ല. അതിനും ഒരു ഒറ്റയാൾ പട്ടാളം പോലെ മറുപടി പറഞ്ഞു നിന്നു. ആദ്യമായിട്ടാണ് ഞാന്‍ നട്ടുവളര്‍ത്തിയ ഒരു ചെടിയില്‍ നിന്നു ഫലം കിട്ടുന്നത്.വളര്‍ന്നു വരുന്ന മാങ്ങകള്‍ ആയിരുന്നു അപ്പോഴും ഒരു സന്തോഷം.

മഴയോ കാറ്റോ ഒന്നുമില്ലാതെ തന്നെ മരം ഏതോ താണ്ഡവം നൃത്തമാടുകയാണ്. കുരങ്ങനെ പ്രതീക്ഷിച്ചാണ് പോയി നോക്കിയതെങ്കിലും ഒരു മനുഷ്യൻ മരത്തിന്റെ ശാഖകൾ വലിച്ച് താഴ്ത്തി മാങ്ങകൾ പറിക്കുകയാണ്."അയ്യോ" എന്ന എൻ്റെ വിളി അദ്ദേഹം മാത്രമല്ല കോളനി മുഴുവൻ കേട്ടു. സെക്യൂരിറ്റിക്കാരും ക്യാമറ കളുമായി സുരക്ഷിതമായ ഒരു സ്ഥലം ആയിട്ടാണ് ഞങ്ങൾ ഓരോരുത്തരും വിചാരിച്ചിരിക്കുന്നത്. അല്ലെങ്കിലും നേരിട്ടറിയുമ്പോഴല്ലേ പല മുൻവിധികളും നമ്മുക്ക് തെറ്റാണെന്ന് മനസ്സിലാവുക.

"അയ്യോ" എന്ന വിളി ഒരു പ്രദേശത്തെ ആളുകളെ സടകുടഞ്ഞെണീപ്പിച്ചു. കേട്ടറിഞ്ഞും കണ്ടറിഞ്ഞും വന്നവർ കള്ളനെ പിടിക്കുക  എന്ന ദൗത്യത്തിലായിരുന്നു. അതിന്റെ ആദ്യ പടിയായി ക്യാമറയിൽ കൂടി കള്ളനെ കുറിച്ച് ഏകദേശം രൂപം മനസ്സിലാക്കി എടുത്തു. അടുത്തുതന്നെ കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അവിടത്തെ ജോലിക്കാർ ആരെങ്കിലും ആയിരിക്കുമെന്നാണ് എല്ലാവരുടേയും അഭിപ്രായം. സെക്യൂരിറ്റിക്കാർ അവരുടെ എല്ലാം "ഐഡൻറിറ്റി കാർഡ്" സൂക്ഷിച്ചിട്ടുണ്ട്. പലരുടേയും ആധാർ കാർഡ് ആണ്. അതിലെ ഫോട്ടോ വെച്ച് അപ്പോൾ അവിടെ ജോലി ചെയ്യുന്നവരെ തന്നെ മനസ്സിലാക്കാൻ പറ്റുന്നില്ല എന്നതാണ് സത്യം.

പലർക്കും തോറ്റു പിൻവാങ്ങേണ്ടി വന്ന വിഷമം ആയിരുന്നു. ഇതിൽ എന്ത് പുതുമയാണ് ഉള്ളത് ഇതൊക്കെ നമ്മുടെ ദേശീയ സ്വഭാവം ആണല്ലോ, അങ്ങനെ ഓരോരുത്തരും  സ്വയം സമാധാനിക്കാൻ ശ്രമിക്കുമ്പോഴും ........ചില കാര്യങ്ങൾ അങ്ങനെയാണ് എത്ര സ്വയം സമാധാനിച്ചാലും അതിനെല്ലാം മുകളിൽ കയറി നിന്ന് അവ നമ്മളെ നോക്കി കൊഞ്ഞനം കുത്തും.പലതരത്തിലുള്ള മാമ്പഴങ്ങൾ കൊണ്ടാണ് ഓരോ  ' ഫ്രൂട്ട് ഷോപ് ' എന്നിട്ടും ഇങ്ങനെ പറിക്കേണ്ട കാര്യമുണ്ടോ അല്ലെങ്കിൽ മാവ് നട്ട് വളർത്തേണ്ട കാര്യമുണ്ടോ .....പല ചിന്തകളിലാണ് നാട്ടുകാർ.

ഒരു മരം നട്ടു വളർത്തിയതിന്റെ ഖിന്നതയിൽ ഈ ഞാനും !!!





6 comments:

  1. ഇപ്പോള്‍ ആധാറില്‍ ഫോട്ടോ വീണ്ടും എടുത്തു സുന്ദരി ആകാനുള്ള പ്രോവിഷന്‍ ഉണ്ട് കേട്ടോ

    ReplyDelete
  2. ഇതിൽ എന്ത് പുതുമയാണ് ഉള്ളത് ഇതൊക്കെ നമ്മുടെ ദേശീയ സ്വഭാവം ആണല്ലോ, അങ്ങനെ ഓരോരുത്തരും സ്വയം സമാധാനിക്കാൻ ശ്രമിക്കുമ്പോഴും ........ചില കാര്യങ്ങൾ അങ്ങനെയാണ് എത്ര സ്വയം സമാധാനിച്ചാലും അതിനെല്ലാം മുകളിൽ കയറി നിന്ന് അവ നമ്മളെ നോക്കി കൊഞ്ഞനം കുത്തും.പലതരത്തിലുള്ള മാമ്പഴങ്ങൾ കൊണ്ടാണ് ഓരോ ' ഫ്രൂട്ട് ഷോപ് ' എന്നിട്ടും ഇങ്ങനെ പറിക്കേണ്ട കാര്യമുണ്ടോ അല്ലെങ്കിൽ മാവ് നട്ട് വളർത്തേണ്ട കാര്യമുണ്ടോ .....
    പല ചിന്തകളിലാണ് നാട്ടുകാർ.

    ഒരു മരം നട്ടു വളർത്തിയതിന്റെ ഖിന്നത...!

    ReplyDelete
    Replies
    1. പാവം ഞാന്‍ അല്ലെ ? നന്ദി

      Delete
  3. ഒരു വട്ടം കൂടി എന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം
    തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നോരാ നെല്ലി മരം ഒന്നുലുത്തുവാന്‍ മോഹം
    അടരുന്ന കായ് മണികള്‍ പൊഴിയുമ്പോള്‍
    ചെന്നെടുത്തു അതിലൊന്ന് തിന്നുവാന്‍ മോഹം
    സുഖമെഴും കയ്പും പുളിപ്പും മധുരവും
    നുകരുവാന്‍ ഇപ്പോഴും മോഹം

    തൊടിയിലെ കിണര്‍ വെള്ളം കോരിക്കുടിച്ച്
    എന്തു മധുരം എന്നോതുവാന്‍ മോഹം
    ഒരു വട്ടം കൂടി ആ പുഴയുടെ തീരത്തു വെറുതെ ഇരിയ്ക്കുവാന്‍ മോഹം (൨)

    വെറുതെ ഇരുന്നൊരു കുയിലിന്റെ പാട്ടു കേട്ട്
    എതിര്‍ പാട്ടു പാടുവാന്‍ മോഹം
    അതു കേള്‍ക്കേ ഉച്ചത്തില്‍ കൂകും കുയിലിന്റെ
    ശ്രുതി പിന്‍തുടരുവാന്‍ മോഹം

    ഒടുവില്‍ പിണങ്ങി പറന്നു പോം പക്ഷിയോട്
    അരുതേ എന്നോതുവാന്‍ മോഹം

    വെറുതേ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും
    വെറുതേ മോഹിക്കുവാന്‍ മോഹം

    വെറുതേ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും
    വെറുതേ മോഹിക്കുവാന്‍ മോഹം

    ReplyDelete
    Replies
    1. അതെ ......വെറുതേ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും
      വെറുതേ മോഹിക്കുവാന്‍ മോഹം.......ഒരു പാട് ഇഷ്ടമുള്ള ഒരു പാട്ടാണ്......നന്ദി

      Delete