5/30/17

വാച്ചുകളുടെ വിശേഷം

ഷഷ്ടിപൂർത്തി ആഘോഷത്തിൻറെ ആൽബം കണ്ടപ്പോൾ, പിറന്നാൾ കേക്ക് ആണോ പിറന്നാൾ ആഘോഷിക്കുന്ന ആളെ കണ്ടിട്ടാണോ കൂടുതൽ അതിശയിപ്പിച്ചത് എന്ന് ചോദിച്ചാൽ, ജീൻസ്സും ടീ -ഷർട്ടും കറുത്ത തലമുടിയുള്ള "അങ്കിൾ" നെ കണ്ടാൽ അത്രയും പ്രായം തോന്നില്ല എന്നതാണ്. എന്നാൽ ഞാനൊഴിച്ച് ആൽബം കണ്ടുകൊണ്ടിരുന്നവരെല്ലാം "കേക്കിനെ" പുകഴ്ത്തി പറയുന്നത് കണ്ടപ്പോഴാണ്, ഞാനത് ശ്രദ്ധിച്ചത്.കേക്ക്, അത് മുറിച്ച് കഴിക്കാൻ ഉള്ളതല്ലേ എന്ന മനോഭാവത്തിലായിരുന്നു , ഞാൻ.

കൂട്ടത്തിലുള്ളവരുടെ വിവരണവും കേക്കിന്റെ പല ഭാഗത്തിൽ നിന്നുമുള്ള പടങ്ങളും അതിനെ കൂടുതൽ ശ്രദ്ധിക്കേണ്ടി വന്നു.കൈയ്യിൽ കെട്ടുന്ന വാച്ചിന്റ"ഡയൽ"-ന്റെ രൂപത്തിലായിരുന്നു.നിലവിലുള്ള ഏതോ കമ്പനിയുടെ ഏകദേശം പന്ത്രണ്ട് ലക്ഷം വില വരുന്ന വാച്ചിന്റെ മോഡലിൽ ആയിരുന്നു. ആ ചെറിയ ഘടികാരത്തിലുള്ള ഏറ്റവും ചെറിയ സാമ്യത പോലും കേക്കിലുമുണ്ടാക്കിയിട്ടുണ്ട്. അതൊക്കെയാണ് തിന്നാനുള്ള ആ സാധനത്തിന്റെ പ്രത്യേകത. വാച്ചുകളോട് താത്പര്യം ഒന്നും തോന്നാത്ത എനിക്ക് ഇതെല്ലാം പുതിയ വിശേഷങ്ങളായിരുന്നു.

"പന്ത്രണ്ട് ലക്ഷത്തിന്റെ വാച്ചോ! " എന്റെ ആശ്ചര്യം കണ്ടിട്ടായിരിക്കാം കൂടെയുള്ളവർ സമയം നോക്കുന്ന ആ സാധനത്തെ പറ്റി ഒരു ക്ലാസ്സ് തന്നെ എനിക്ക് തന്നു.ബാറ്ററി ഇട്ട് ഉപയോഗിക്കുന്നത്,കീ കൊടുത്ത് ഉപയോഗിക്കുന്നത് എന്നാൽ ഇത് രണ്ടും വേണ്ടാത്തത് –“Seiko-5” ചിലതിന് ഡയലിന്റെ അടിയിൽ ഗ്ലാസ്സ് ആയിരിക്കും അതിന്റെ പ്രവർത്തനം നമ്മുക്ക് നേരിട്ട് കാണാനായിട്ടാണ്, മറ്റു ചിലത് തിരിച്ചുവിടാവുന്ന തരത്തിലുള്ള ഡയൽ ആണ്. 2 രാജ്യങ്ങൾ എപ്പോഴും സന്ദർശിക്കുന്നവർക്ക് ഉപകാരപ്പെടുമെന്നാണ്
പലരുടേയും അഭിപ്രായം .......അങ്ങനെ വിശേഷങ്ങൾ നീളുകയാണ്. ചില സവിശേഷതകൾ കണ്ടും കേട്ടിട്ടുണ്ടെങ്കിലും അതിനൊക്കെ ആളുകൾ ഇത്രമാത്രം ശ്രദ്ധചെലുത്തുന്നു എന്നത് ഒരു പുതിയ വിവരം. തന്നെയാണ്.പലതരം വാച്ചുകളുടെ പരസ്യങ്ങൾ കാണാറുണ്ടെങ്കിലും അതിനൊന്നും ഞാൻ വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല.
ഇങ്ങനെയൊക്കെയാണെങ്കിലും അവിടെയുള്ളവർക്കെല്ലാം ആദ്യത്തെ ജോലി അല്ലെങ്കിൽ ആദ്യത്തെ ശബളം എന്നതുപോലെ പ്രാധാന്യമുണ്ടായിരുന്നു ആദ്യത്തെ വാച്ചിനും. എന്റെയും സ്ഥിതിയും മറിച്ചായിരുന്നില്ല.രാജ്യസഭയിലെ ഒരു ബിൽ പാസ്സാവുന്നതിനേക്കാളും പ്രയാസമായിരുന്നു, ഒരു വാച്ച് മേടിച്ച് തരാം എന്ന ഉറപ്പിന്, പിന്നെ അത് കൈയ്യിൽ കിട്ടാൻ, പരീക്ഷയുടെ മാർക്കുകൾ,വീട്ടിലേയും നാട്ടിലേയും അനുസരണ......അങ്ങനെ കടമ്പകൾ ഒരു പാടുണ്ടായിരുന്നു.അവസാനം സഹോദരന് ജോലി കിട്ടിയതിന്റെ ഭാഗമായിട്ടാണ് "hmt” യുടെ ആ വിലകൂടിയ സാധനം കിട്ടിയത്. ഒരു നിധി കിട്ടിയ സന്തോഷമായിരുന്നു അന്നൊക്കെ.അത് കൈയ്യിൽ കിട്ടുന്നതിന് മുൻപും പിൻപുമായി എത്രമാത്രം സ്വപ്‌നങ്ങൾ കണ്ടിരിക്കുന്നു.പക്ഷെ ആദ്യത്തെ തന്നെയുള്ള ട്രെയിൻ യാത്രയിൽ "എന്റെ ആ നിധി"ആരോ പറിച്ചു കൊണ്ടു പോവുകയും ചെയ്തു.അപ്പോഴെല്ലാം കേട്ട വഴക്കുകൾ, ആ സാധനത്തോടുള്ള എന്റെ മമത കുറച്ചു എന്ന് തന്നെ പറയാം.

പിന്നീട് എന്റെ ജീവിതത്തിൽ ഒരു സാധനത്തിന്റെ വില കുറഞ്ഞു കാണുന്നതും വാച്ചിനാണ്.ചൈനീസ്സ് വാച്ചുകൾ സുലഭമായതും ചില അക്ഷരങ്ങളിലെ വ്യത്യാസമൂലം പല വിലകൂടിയ വാച്ചുകളും 100 യോ 2 00 രൂപയ്ക്കോ കിട്ടാനും തുടങ്ങി.പോരാത്തതിന്,ഫോണ്‍ കമ്പ്യൂട്ടർ ......എല്ലാവരും സമയം കാണിക്കുന്ന ഉത്തരവാദിത്വവും ഏറ്റെടുത്തു. കൈയ്യിൽ കെട്ടുന്ന ആ ചെറിയ ഘടികാരത്തിന് ഇത്രയും പ്രാധാന്യമുള്ള കാര്യം ഞാൻ അറിഞ്ഞതേയില്ല.

പലതരത്തിലുള്ള വാച്ചുകൾ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതാണ്, അങ്കിളിന്റെ ഹോബി, അതിന്റെ ഭാഗമായിട്ടാണ് ആ വിലകൂടിയ വാച്ചിന്റെ മോഡലായിട്ട് കേക്ക് ഉണ്ടാക്കിയിരിക്കുന്നത്.ഈ തരത്തിലുള്ള വിശേഷങ്ങൾ കേട്ട് കണ്ണ് തള്ളിയിരിക്കുന്ന എനിക്ക്, അദ്ദേഹത്തിന്റെ ശേഖരത്തിൽ നിന്ന് മൂന്നു-നാലെണ്ണം എനിക്ക് കാണിച്ച് തന്നു.അതിൽ ഒരെണ്ണം,Bireitling എന്നതാണ്, ഏകദേശം 5 ലക്ഷം രൂപ വിലയുണ്ട്.Bentley എന്ന സ്പോർട്ട്സ് കാറിന് എങ്ങനെ പെയിന്റ് അടിക്കുമോ അതേ രീതിയിൽ ആണ് ഈ വാച്ചിനും നിറം നൽകുന്നത്.ആ കാർ കമ്പനി ഉണ്ടാക്കുന്നതാണിത്.ഇതൊക്കെ കാണിച്ച് തന്നപ്പോഴും എന്റേയും ആ വാച്ച് കളിലേയും സമയം ഒന്ന് തന്നെയായിരുന്നു. അത് കൊണ്ടായിരിക്കാം അവയൊക്കെ കാണുമ്പോഴും എനിക്ക് അങ്കിളിനോടോ വാച്ചുകളോടോ പ്രത്യേകിച്ച് കുശുമ്പോ പരിഭവമോ തോന്നിയില്ല എന്നത് ഒരു സത്യം !

5/9/17

അബ്റട്ടോ (Aberto) അലാർറ്റെ ( Alarte)

കൈയ്യിൽ സ്‌കെയിലോ അല്ലെങ്കിൽ സ്ട്രോയോ പിടിച്ച് എന്നെ നോക്കി 'അബ്റട്ടോ' എന്നോ 'അലാർറ്റെ' എന്ന് പറയുന്ന, മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന മകന്റെ കളികളെ ഒരു തമാശ ആയിട്ടാണ് തോന്നിയത്.ചിലപ്പോൾ ദേഷ്യം വരുമ്പോൾ ഞാനും അവനെ നോക്കി 'അപ്പറന്റെയോ അലാറന്റോ ' എന്നൊക്കെ പറയുമ്പോൾ കൈയ്യിൽ ചട്ടുകമോ വല്ല തവിയോ ആയിരിക്കുമെന്ന് മാത്രം. മന്ത്രവാക്യങ്ങൾക്ക് മല്ലു ഉച്ചാരണവുമായിരിക്കും. അധ്യയനവർഷത്തിനിടയക്ക് കിട്ടുന്ന ഒരാഴ്‍ച അവധിക്കാലം ആഘോഷിക്കുന്ന തിരക്കിലാണവൻ. ആ അവധിക്കാലത്ത് അവൻ്റെ ആവശ്യപ്രകാരം  'ഹാരിപോർട്ടർ' പുസ്തകം മേടിച്ചു കൊടുക്കാനും മടി തോന്നിയില്ല അങ്ങനെയാണല്ലോ വായനാശീലം ഉണ്ടാവുന്നത്. പുസ്തക വായന കഴിഞ്ഞപ്പോൾ അതിൻ്റെ സിനിമയുടെ 'dvd' കാണൽ ആയി അടുത്ത പരിപാടി. അങ്ങനെ രാവിലെ പുസ്തകവായന ഉച്ചയ്ക്ക് സിനിമ കാണൽ. ഒരു പക്ഷെ അതിൻ്റെ രചയിതാവ് ആയ 'ജെ. കേ റൌളിംഗ്' തന്‍റെ മനസ്സിൽ രൂപപ്പെടുത്തിയ കഥാപാത്രങ്ങളേക്കാൾ മനോഹരമായി അവൻ അതെല്ലാം ഉൾക്കൊണ്ടിട്ടുണ്ട്.

ഒരു രാത്രി, മഴയുടെ ആരംഭത്തിന്‍റെ ഭാഗമെന്ന പോലെ ഫ്ലാഷടിക്കുന്നതു പോലെയുള്ള മിന്നലും അതിനെ തുടര്‍ന്നുള്ള  കാതടപ്പിക്കുന്ന ഇടിവെട്ടും ശക്തമായ കാറ്റും...ഏതൊക്കെ ഫ്ലാറ്റിന്റെ ജനലുകളും വാതിലുകളും കൊട്ടിയടക്കുന്ന ശബ്ദം കൂട്ടത്തില്‍ മകന്‍റെ "അമ്മാ" വളരെ ദയനീയമായ കരച്ചിലും. എന്താണെന്നറിയാനുള്ള ആകാംക്ഷയില്‍ വീട്ടിലുള്ളവരെല്ലാം അവന്‍റെ അടുത്തെത്തി. അങ്ങേയറ്റം പേടിയുള്ള മുഖത്തോടെ കട്ടിലില്‍ ഇരുന്ന് കരയുന്നുണ്ട്. 'Voldemort' കർട്ടൺ -ന്‍റെ പുറകിൽ നിന്നും അങ്ങോട്ട് പോയി അവിടെന്ന് ഇങ്ങോട്ട് പോയി,  എന്നൊക്കെ പറഞ്ഞാണ് കരച്ചിൽ. അവൻ്റെ നിസ്സഹായതയോടു കൂടിയുള്ള മുഖവും വിവരണവും എന്നേയും പേടിപ്പിച്ചു. പിന്നീടുള്ള എല്ലാവരുടെ ചോദ്യം ചെയ്യലിൽ നിന്നാണ് അതൊരു ദു:സ്വപ്‍നം ആണെന്ന് മനസ്സിലായത്. എല്ലാവരും ആശ്വസിപ്പിച്ചും കളിയാക്കിയും അവനെ ചിരിപ്പിച്ചും സമാധാനപ്പിച്ചും അവനെ വീണ്ടും ഉറക്കാൻ കിടത്തി.  കഴിഞ്ഞ ഒരാഴ്‌ച യായി, സാങ്കല്പിക മാന്ത്രിക നോവലായ 'ഹാരിപോർട്ടർ' പുസ്തകവായനയും സിനിമ കാണലുമൊക്കെയായിരുന്നല്ലോ, അതുകൊണ്ട് തന്നെ എല്ലാവർക്കും തമാശ ആയിട്ടാണു തോന്നിയത്. അന്ന് രാത്രി പലപ്രാവശ്യം "അമ്മാ" ദയനീയമായ കരച്ചിലോടെ അവൻ ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് കരഞ്ഞു കൊണ്ടിരുന്നു. ‘സ്വപ്‍നങ്ങൾക്കും ഹാംങ് വറോ’ ?

പിന്നീടുള്ള രാത്രികളിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. അതോടെ എല്ലാവരുടേയും കുറ്റപ്പെടുത്തലുകള്‍   എന്‍റെ നേരെ ആകാന്‍ അധികം സമയം വേണ്ടി വന്നില്ല. പതിവുള്ള കുസൃതിയും ചിരിയും വാശികളുമില്ലാതെ എന്തിനെയോ ഭയപ്പെടുന്ന മാതിരിയുള്ള അവന്‍റെ മുഖം കാണുമ്പോൾ, എന്നെ കൂടുതൽ ഭയപ്പെടുത്തുമായിരുന്നു. എന്നാലും ആ പുസ്തകത്തിലെ വില്ലനായ 'Vodemort' ആണോ വന്നത്, ഞാൻ ഇപ്പോൾ ശരിയാക്കി തരാമെന്ന് പറഞ്ഞു കൊണ്ട് അവനെ ആശ്വസിപ്പിക്കുമ്പോൾ, ജീവിതത്തിൽ  ഓരോ പുതിയ പരീക്ഷണങ്ങളും എവിടെ നിന്നാണ് വരുന്നതെന്നും അത് എങ്ങനെ കൈകാര്യം ചെയ്യേണ്ടതെന്നും എന്നറിയാതെ ഞാൻ വിഷമിച്ചു. എനിക്കാണെങ്കിൽ ചില രക്തരക്ഷസ്സുകളെ കുരിശ് കാണിച്ച് പേടിപ്പിക്കുന്ന ചില കഥകളാണ് അറിയാവുന്നത്.
പിശാചുകളുടേയും പ്രേതങ്ങളുടേയും കഥയുടെ പുസ്തകമാണോ, ഒരു കൊച്ചു കുട്ടിക്ക് വായിക്കാൻ കൊടുത്തതെന്ന് ചോദിച്ച്, ബന്ധുമിത്രാദികളും എനിക്ക് നേരെ നെറ്റി ചുളിച്ചു. ഏകദേശം 46 ദശലക്ഷം പകർപ്പുകളാണ് വിറ്റു പോയിട്ടുള്ളത്. 67  ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുള്ള പുസ്തകമാണ് പക്ഷെ ഇതൊക്കെ ആരോട് പറയാനാണ്. എന്തായാലും പേടിച്ച് കരയുന്ന അവനെ, ചിന്തകളിൽ നിന്നും   മാറ്റം വരുത്തുക എന്ന ലക്ഷ്യത്തിൽ ട്ടി.വി. യിലെ കാർട്ടൂൺ കാണിച്ച് കൊടുത്ത് അവശ്യത്തിനും അനാവശ്യത്തിനും തമാശ എന്ന് പറഞ്ഞ് ചിരിച്ച്, ഉറക്കം തൂങ്ങിയിരിക്കുന്ന അവനെ ചിരിപ്പിക്കാൻ ശ്രമിക്കുമായിരുന്നു.എന്നും കാർട്ടൂൺ ചാനലിനോട് "നോ" പറയുന്ന എനിക്ക് വന്ന മാറ്റം അവനെ കൂടുതൽ പേടിപ്പിച്ചോ അതോ ചിരിപ്പിച്ചോ എന്നറിയില്ല എന്നാലും അത്ഭുതത്തോടെ അവൻ എന്നെ നോക്കുമായിരുന്നു. ഈ പരിപാടി രാത്രിയിൽ പല പ്രാവശ്യവും ഉണ്ടാകുമായിരുന്നു. എനിക്ക് സഹനത്തിന്റെ നാളുകളായിരുന്നു. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ, പേടിയൊക്കെ മാറി അവൻ സുഖമായിട്ടുറങ്ങാൻ തുടങ്ങി.എന്നാലും അവൻ ഉറക്കത്തിൽ കരയുന്നുണ്ടോ എന്നറിയാനായി ഞാൻ പലപ്രാവശ്യവും അവൻ കിടന്നുറങ്ങുന്നത് പോയി നോക്കുമായിരുന്നു. അങ്ങനെ  വല്ല വിധത്തിലും ഹാരിപോർട്ടർ പുസ്തകത്തിലെ വില്ലനായ ''Vodemort' നെ ഞാൻ ഒതുക്കി എന്ന് തന്നെ പറയാം.
കാലം മാറി, കുട്ടികൾ വലുതായി കൂട്ടത്തിൽ ഞാനും. കൈയ്യിൽ ചട്ടുകം ഒക്കെ പിടിച്ച് "അബ്‌റാട്ടോ / അലാർറ്റെ' ഒക്കെ പറഞ്ഞിരുന്ന ഞാനിപ്പോൾ ചട്ടുകത്തിന് പകരം മൊബൈൽ ഫോൺ ആയിരിക്കും പിടിക്കുക. സാങ്കേതികവിദ്യയിൽ വന്ന മാറ്റം കൊണ്ടുള്ള സംശയങ്ങൾ 'ഗൂഗിൾ' നോക്കി മനസ്സിലാക്കി എടുക്കന്നതിനേക്കാളും എളുപ്പം  ഇന്ന് കോളേജിൽ പഠിക്കുന്ന അവനോട് ചോദിക്കുന്നതാണ്. പക്ഷെ അതിനായിട്ടു അവൻ കനിയണം. ഒരു പഞ്ച് ലൈൻ (Punch line) എന്ന രീതിയിൽ, 'ദയനീയമായ അമ്മാ ' വിളിയും വിളിക്കാൻ ഞാൻ മറക്കാറില്ല.
അല്ലെങ്കിലും സഹനത്തിന്റെ നാളുകൾ പിന്നിട്ടു കഴിയുമ്പോൾ ആ ഓർമ്മകൾക്ക് പ്രത്യേകിച്ചോരു  മധുരമുണ്ടാകുമല്ലോ. ഒരമ്മയുടെ റോളിൽ ഇരുന്ന് ഓർത്തിരിക്കാനുള്ള ചില നല്ല മുഹൂർത്തങ്ങളാണിതൊക്കെ. എനിക്കുറപ്പാണ് ഏതൊരു അമ്മയ്ക്കും പടിയിറങ്ങിയ കൊല്ലങ്ങളിലൂടെ തിരിച്ച് കേറുമ്പോൾ മനസ്സിലോർത്ത് വെക്കാനായിട്ട് ഒരു പാട് നല്ല മുഹൂർത്തങ്ങൾ അവർ നമ്മുക്ക് സമ്മാനിച്ചിട്ടുണ്ടാകും. ഇങ്ങനത്തെ ഓർമ്മകളും അവരെക്കുറിച്ചുള്ള ഉല്‍കണ്ഠകളും നെടുവീർപ്പുകളും എല്ലാം ഒരമ്മക്ക് സ്വന്തം, അല്ലെ ?

May 14, 2017 ..എല്ലാ അമ്മ മാര്‍ക്കും മാതൃദിനാശംസകള്‍