5/28/18

Taj Mahal

വിനോദസഞ്ചാരികളേയുംകൊണ്ട്, ബസ്സുകളും കാറുകളും പറക്കുന്നതുപോലെയാണ്, ഡൽഹിയിൽനിന്ന് ആഗ്രയിലേക്കു പോകുന്ന, 'യമുനാ എക്സ്പ്രസ് വേ' യിലെ ആറുവരിപ്പാതയിലൂടെയുള്ള യാത്ര.ക്യാമറയുണ്ട്, അമിതവേഗത്തിന് 'ഫൈൻ' ഉണ്ട് എന്ന ബോർഡുകൾ വഴിയിൽ പല സ്ഥലത്ത് കണ്ടെങ്കിലും ക്യാമറമാത്രം കാണാൻ സാധിച്ചില്ല.എന്നാൽ 'ടോൾ' -ന്റെ അവിടെ, സമയവും വേഗം കൂടി നോക്കിയായിരിക്കാം, പല വാഹനങ്ങൾക്കും പിഴ ഈടാക്കുന്നുണ്ട്.പൈസ പോയാൽ എന്താണ്, വേഗതയിൽ കാറോടിക്കാമല്ലോ, എന്ന മട്ടിലാണ് പല കാറുകാരും.

ലോകമഹാത്ഭുതങ്ങളിൽ ഒന്നായ നമ്മുടെ സ്വകാര്യയഹങ്കാരം .മുഗൾ ചക്രവർത്തിയായ ഷാജഹാൻ തൻ്റെ പത്നി മുംതാസിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചത്.എന്‍റെ സ്കൂള്‍- കോളേജ് കാലത്തൊക്കെ ഡല്‍ഹി എന്നു പറഞ്ഞാല്‍, അനശ്വരപ്രേമത്തിന്‍റെ സ്മരണക്കായി പണികഴിപ്പിച്ച ' താജ്മഹല്‍' ലും അതിനുയോജ്യമായ ചിത്രങ്ങളുമായിരുന്നു, മനസ്സില്‍.പക്ഷേ ഹൈവേയില്‍നിന്നു പുറത്തിറങ്ങുന്നതോടെ ( ഞാന്‍ അവസാനം പോകുമ്പോള്‍ അവിടെ റോഡ്‌ പണി നടക്കുകയായിരുന്നു.) അധികവും 'ലെതര്‍ & മാര്‍ബിള്‍ ' ഫാക്ടറികളും ചന്തകളുമാണ്. ഒട്ടും മോടിയില്ലാത്ത കാഴ്ചകളാണിതൊക്കെ.

അന്തരീക്ഷമലിനീകരണകാരണം വാഹനങ്ങൾ താജ്മഹലിനടുത്തേക്ക് പോകാൻ സാധിക്കില്ല.അതിനുവേണ്ടി പ്രത്യേകസ്ഥലംതന്നെ ഒരുക്കിയിട്ടുണ്ട്. അവിടെ വണ്ടി 'പാർക്ക് ' ചെയ്യുന്നതോടെ, വഴിയോരക്കച്ചവടക്കാർ പലതരം പ്രാദേശികസാധനങ്ങളുമായി നമ്മെ സമീപിക്കുന്നതാണ്. ഞാൻ ഒന്നും കാണുന്നില്ലേ എന്ന ഭാവത്തിലാണ് ഇവരെ നേരിടേണ്ടത്.എന്നാലും ചന്തമുള്ള ആ സാധനങ്ങളിൽ കണ്ണുടക്കിപ്പോയാൽ , അവരെല്ലാം നമ്മുടെ പുറകെ ആയിരിക്കും.നമ്മളിലെ 'വിലപേശൽ' എന്ന നിപുണത പുറത്തെടുക്കേണ്ട സമയമാണിത്.നമ്മുടെ വില കേട്ട് ചീത്ത പറയുന്നതെല്ലാം സാധാരണമാണ്.അവസാനം നമ്മൾ പറഞ്ഞതിനേക്കാളും പത്തോ ഇരുപതോ രൂപ കൂടുതൽ പറഞ്ഞ് നമ്മളെകൊണ്ട് മേടിപ്പിച്ചെടുക്കുന്നതും അവരുടെ പ്രത്യേക കഴിവായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. അവിടെനിന്നു കുതിരവണ്ടിയിലോ, കാൽനടയായോ , ഇലക്ട്രിക്ക് വണ്ടിയിലോ ആയിട്ടാണ്, താജ്മഹൽ' -ന്റെ അങ്ങോട്ട് പോകേണ്ടത്.

ഇന്ത്യക്കാർക്ക് 40 രൂപയുടെ ടിക്കറ്റും വിദേശികൾക്ക് 1000 രൂപ ടിക്കറ്റ് .........വിലവിവരപ്പട്ടിക കാണുമ്പോൾ നമ്മുക്ക് വെറുതെ ഒരഹങ്കാരം വന്നുവോ, സംശയം. അന്ന് ഞായറാഴ്ച ആയതു കൊണ്ട് ക്യൂ നീണ്ടുനിരന്നുകിടക്കുകയാണ്. വർഷംതോറും ഏകദേശം നാല് ദശലക്ഷം ആളുകൾ സന്ദർശിക്കുന്നതായിട്ടാണ് കണക്ക്. ഒന്നുമറിയാത്തപോലെ ക്യൂ തെറ്റിച്ച് മുന്നിൽ പോയി നിൽക്കുന്നവരും ടിക്കറ്റും ക്യൂ യും ഇല്ലാതെ അകത്തോട്ട് കയറാനുള്ള ഏതാനും ഗൈഡുമാരുടെ സാമർത്ഥ്യവുമാണ് , അവിടെ നിൽക്കുമ്പോഴുള്ള നമ്മുടെ നേരംപോക്ക്.

സെക്യൂരിറ്റി ചെക്ക് കഴിഞ്ഞ്‌, പ്രധാനകവാടം കടന്ന്
അകത്തോട്ടു പ്രവേശിക്കുമ്പോൾ,വിശാലമായ ഉദ്യാനവും അതിനകത്തെ ചെറിയ വെള്ളച്ചാട്ടങ്ങളും അതിനു പുറകിലായി വെണ്ണക്കലിൽ നിർമ്മിച്ച സ്മാരകവും എല്ലാംകൂടെ നയനമനോഹരം.അവിടത്തെ ഒരു പ്രത്യേകസ്ഥലത്തു നിന്നാൽമാത്രമേ, ഈ മനോഹരമായക്കാഴ്ചയെ പശ്ചാത്തലമാക്കി ഫോട്ടോ എടുക്കാൻ സാധിക്കുകയുള്ളൂ. അതിനവസരം ഒരുക്കിക്കൊണ്ട് ഒരു സിമന്റ് ബെഞ്ച് ഇട്ടിട്ടുണ്ട്. അവിടെ ഇരുന്ന് ഒരു ഫോട്ടോ എടുക്കുകയെന്നത്, ഒരു കസേരക്കളിയിൽ ഏർപ്പെട്ടതുപോലെയാണ്. പലപ്പോഴും തോറ്റു പിൻവാങ്ങേണ്ടി വന്നു.വീട്ടിൽ പോയി കംപ്യൂട്ടറിൽ അങ്ങനത്തെ ഫോട്ടോ ഉണ്ടാക്കി എടുക്കാനാണ് വീട്ടുകാരുടെ നിർദ്ദേശം . എന്നാലും ഡൽഹി എന്ന് പറയുമ്പോൾ പലരുടെയും അവിടെയുള്ള ഫോട്ടോ ആണു മനസ്സിൽ.
സാധാരണമായി മുഗൾക്കെട്ടിടങ്ങൾ ചെമന്ന മണൽക്കല്ലിലാണ് പണിതിരുന്നത്.അതിന് വ്യത്യസ്തമായാണ് മാർബിളിൽ പണിത താജ്മഹൽ.പേർഷ്യൻ-ഇന്ത്യൻ-ഇസ്‌ലാമിക്-വാസ്തുവിദ്യകളുടെ ഒരു സങ്കലനമാണ്. 1632 യിൽ തുടങ്ങി 1653 യിലാണ് പണി തീർന്നത്. എല്ലാംകൊണ്ടും മുഗൾക്കാലത്തെ മറ്റു കെട്ടിടങ്ങളൊക്കെ അപേക്ഷിച്ച് താജ്മഹലിന് പ്രത്യേകയാകർഷണമുണ്ടായിരുന്നു . അങ്ങനെ നമ്മൾ കേട്ടതും വായിച്ചതും പഠിച്ചതുമായ വിവരങ്ങൾ ഏറെ.

എന്തായാലും അതിനകത്ത് കേറുന്നതിനു മുൻപ് പിന്നെയും വലിയൊരു ക്യൂ.വിദേശികളേയും നമ്മളേയും ( ഇന്ത്യക്കാർ) മാറി- മാറി ഓരോ ഗ്രൂപ്പ് ആയി അകത്തോട്ടു കടത്തിവിടും. വിദേശികൾ ഗ്രൂപ്പായി പോകുമ്പോൾ ഉന്തും തള്ളുമായി നമ്മൾ തിരക്കിലാണ്. നമ്മുടേതായ ചില സ്വഭാവങ്ങളൊന്നും മാറ്റാൻ പറ്റില്ലല്ലോ.

താജിന്റെ അകത്താണ് ഷാജഹാൻ & മുംതാസ് -ന്റെ ശവകുടീരം. മഹലിന്റെ അകത്തും ധാരാളം കൊത്തുപണികളും മാർബിളിൽകൊണ്ടുള്ള ജാലികളും കാണാം. താജ്മഹൽ മൊത്തം പലതരം കൊത്തുപണികളും , കൈയെഴുത്ത് കൊത്തുപണികളുമായി നിറഞ്ഞിരിക്കുന്നു. പലതും ഖുറാനിൽനിന്നുള്ള വചനങ്ങളാണ്. എങ്ങോട്ടു നോക്കിയാലും സൗന്ദര്യത്തിന്റെ മാന്ത്രികവിരൽസ്പർശംതന്നെയാണ്.

നാലു ഭാഗത്തും അതിഗംഭീരമായ തൂണുകളും മാർബിളിൽത്തന്നെ. പുറകിലായിട്ടാണ് യമുനാനദി ഒഴുകുന്നത്.താജ്മഹലിനെക്കുറിച്ചുള്ള പരസ്യത്തിലാണ് ആ നദിയുടെ ഭംഗി ഞാനാസ്വദിക്കാറുള്ളത്.

ഡൽഹിയിൽ താമസിക്കുന്നതുകൊണ്ട് പലപ്രാവശ്യം അവിടെ സന്ദർശിക്കാൻ അവസരം കിട്ടിയിട്ടുണ്ട്.ആദ്യം പോയപ്പോൾ , താജ്മഹലിൽ ചെരിപ്പിട്ടുകേറാൻ സമ്മതിക്കില്ല. ചെരുപ്പിന്റെ മുകളിൽക്കൂടി ചാക്കുകൊണ്ടുള്ള ഒരു കവർ മേടിച്ച്, ചെരുപ്പിന്റെ മുകളിൽ കൂടി കെട്ടിവെക്കണം. അതെല്ലാം അവിടെ ലഭിക്കുമെങ്കിലും മേടിക്കാനായിട്ട് മറന്നുപോയി. അതുകാരണം ചുട്ടുപഴുത്ത മാർബളിൽ ഓടിയും ഒറ്റക്കാലിൽ ചാടിയുമാണ്, അന്ന് കണ്ടുതീർത്തത്.പിന്നെത്തെയൊരു യാത്ര വെള്ളിയാഴ്ചയായിരുന്നു. അന്ന് അവധിയാണ്. എന്നാലും ഐ .ഡി കാണിച്ച് മുസ്ലിം കൾക്ക് അതിനകത്ത് പ്രാർത്ഥിക്കാവുന്നതാണ്.അങ്ങനെ താജ്മഹൽ സന്ദർശനങ്ങൾ പലതരം അനുഭവങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്.പൗർണ്ണമിനാളുകളിലും അതിനു മുൻപും പിൻപും 2 ദിവസങ്ങളിൽ രാത്രിനാളുകളിൽ താജ് കാണുന്നതിനായി സന്ദർശകരെ അനുവദിക്കാറുണ്ട്.അങ്ങനെയൊരു നാൾ താജ് കാണണം എന്ന പ്രതീക്ഷയോടെ ....


5/3/18

ഞാൻ എന്ന 'Alien'

പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. യാത്ര തുടങ്ങാനായിട്ട് ഇനിയും സമയം എടുക്കും. എന്നാൽ പിന്നെ, അങ്ങനെയാണ് മുൻപിൽ ഇരിക്കുന്നവനെ നോക്കി കണ്ണടച്ച് കാണിച്ചത്, ഒരു നിമിഷം അവൻ്റെ മുഖത്ത് അത്ഭുതമാണോ കുസൃതിയാണോ ചിരിയാണോ കൂട്ടത്തിൽ എൻ്റെ ചിരിയും കൂടി ആയപ്പോൾ, പറഞ്ഞറിയിക്കാൻ പറ്റാത്ത നവരസങ്ങളാണ് അവൻ്റെ മുഖത്ത്.പക്ഷെ അടുത്തിരിക്കുന്ന അവൻ്റെ അമ്മയുടെ രൂക്ഷമായ നോട്ടം, രണ്ടു കണ്ണുകളും അടച്ചാണ് കാണിച്ചത് ഇനി ഒരു കണ്ണ് മാത്രമാണോ അടഞ്ഞത് ? എന്തായാലും നോട്ടത്തിൻ്റെ തീക്ഷണത സഹിക്കാൻ പറ്റാത്തതു കൊണ്ട്, 'ഞാൻ ഒന്നും അറിഞ്ഞില്ലെ' എന്ന മട്ടിൽ നോട്ടത്തിൻ്റെ ദിശ മാറ്റി ഞാൻ അവിടെ തന്നെ ഇരുന്നു.

വിമാനത്താവളക്കാരുടെ 'സൈലന്റ് എയർപോർട്ട് പോളിസി (silent airport policy) നൂറു ശതമാനവും പിന്താങ്ങുന്നതു പോലെയാണ് അവിടെയുള്ള ഓരോത്തരും. രണ്ടോ- മൂന്നോ പേർ ഇരുന്ന് ഇന്നത്തെ പത്രം വായിക്കുന്നുണ്ട്.എൻ്റെ ജീവിതം എന്റേതു മാത്രമാണ് നിങ്ങളുടെ സ്വപ്നങ്ങളുടേയും പ്രതീക്ഷകളുടേയും ജീവിതകഷ്ടപ്പാടുകളുടേയും മാറാപ്പൊന്നും എന്നോട് പറയല്ലേ, എന്ന മട്ടിലാണെന്നു തോന്നുന്നു അവിടെയുള്ളവർ. കൊച്ചു കുട്ടികളടക്കം എല്ലാവരും അവരവരുടെ ലോകത്താണ്.പത്രത്തിന്റെ ഒരു കെട്ട് അവിടെ ഇരിക്കുന്നത് കണ്ടെങ്കിലും അതൊക്കെ വായിക്കുന്നത് വയസ്സന്മാർ ആയതുകൊണ്ടും അതിനകത്തെ വാർത്തകൾക്കായി പ്രത്യേക ജിജ്ഞാസ ഇല്ലാത്തതു കൊണ്ടും അതെടുത്തു വായിക്കാനൊന്നും തോന്നിയില്ല.ആ നിശ്ശബ്ദതയെ സഹിക്കുകയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല.

ചെവിയിൽ കേൾക്കുന്ന സംഗീതത്തിനുസരിച്ചായിരിക്കാം മുതുകത്തുള്ള ബാഗ് കാരണം കൂനിപ്പോയ ആ ഊശാൻ താടിക്കാരൻ്റെ ഡാൻസ് ചെയ്യുന്ന പോലെയുള്ള വരവ് കണ്ടപ്പോൾ ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.യാത്രകളിൽ മിക്കവാറും ഞാൻ ആളുകളെ നോക്കി വെറുതെ ഇരിക്കാറാണു പതിവ്.എന്തെല്ലാം ഭാവങ്ങളാണ് ഓരോത്തരുടേയും മുഖത്ത്.എന്തായാലും ആ നോക്കിയിരിപ്പിനും എനിക്ക് ഗുണമുണ്ടായി.വന്ന ഊശാൻ താടിക്കാരൻ്റെ ദേഹം മുഴുവനും പലതരം wire കളായിരുന്നു.അതൊക്കെ എന്തിനാണെന്ന് മനസ്സിലാക്കിയെടുക്കാനുള്ള തന്ത്രപ്പാടിലായിരുന്നു, ഞാൻ.സ്വയം സംസാരിക്കാൻ കഴിവുള്ള മൗനങ്ങളാണ് ഇപ്പോഴത്തെ യാത്രകളുടെ പ്രത്യേകതകൾ.മൊബൈൽ ഫോണും അതിലേക്കുള്ള ഹെഡ് ഫോണിന്റെയും wire കൾ മനസ്സിലായെങ്കിലും മൊബൈൽ ഫോണിലേക്ക് പോകുന്ന മറ്റൊരു wire യും അതിൻ്റെ ഉറവിടവും, ഏതോ രഹസ്യങ്ങൾ കണ്ടുപിടിക്കുന്ന സൂക്ഷമനിരീക്ഷകന്റെ സ്വഭാവമായിരുന്നു അടുത്ത കുറച്ചു സമയത്തേക്ക്.പിന്നീടാണു ഫോൺ ചാർജ്ജ് ചെയ്യാനുള്ള 'ബാറ്ററി' ആണെന്ന് മനസ്സിലായത്. ഇതുപോലെ തന്നെയായിരുന്നു, വടിയുടെ അറ്റത്തേക്ക് നോക്കി ചിരിക്കുന്നവരെ കണ്ട് വട്ടാണോ അതോ...... അവിടേയും ഒരു കുറ്റാന്വേഷകന്റെ തലയോടു കൂടി നോക്കി നിന്ന് മനസ്സിലാക്കിയെടുത്തതായിരുന്നു - 'സെൽഫി സ്റ്റിക്ക്'.ജീവിതത്തിന് ചുറ്റും നിറഞ്ഞു നിൽക്കുന്ന അത്ഭുതകരമായ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള അറിവു കിട്ടുന്നത് ഇങ്ങനെയുള്ള ചില കാഴ്ചകളിൽ നിന്നാണ്.
ഒരു കുറ്റാന്വേഷകന്‍റെ കർത്ത്യവത്തിൽ നിന്ന് മാറി, വീണ്ടും എൻ്റെ കൂട്ടുകാരനെ തപ്പി ആ പഴയ കസേരയിലേക്ക് നോക്കിയപ്പോൾ, അവിടെ വേറെയാരോ ആണ് ഇരിക്കുന്നത്. 'അമ്മ മകനേയും കൊണ്ട് ഓടിയിരിക്കുന്നു.

യാത്രയുടെ കാത്തിരിപ്പ് നീളുകയാണ്.കാപ്പി കുടിക്കാമെന്ന് വെച്ച് 'കാപ്പിക്കട'യിൽ ചെന്നപ്പോൾ, പഴയ കുപ്പിഗ്ലാസ്സിൽ കിട്ടുന്ന കാപ്പിയിൽ നിന്നും രുചികളിലും അവതരണത്തിലും വ്യത്യസ്തത പുലർത്തിക്കൊണ്ടുള്ള 'കാപ്പി'കളാണവിടെ.അതൊക്കെ മനസ്സിലാക്കി കൊണ്ടിരിക്കുമ്പോൾ, ആരോ എൻ്റെ തോൾസഞ്ചിയിൽ തട്ടി വിളിക്കുന്നു.നോക്കിയപ്പോൾ, 'അവൻ' അവൻ്റെ കണ്ണുകളിൽ 'കണ്ടു പിടിച്ചല്ലോ എന്ന മട്ടിലുള്ള കുസൃതി നിറഞ്ഞ ചിരി.അവനെ നോക്കി ചിരിച്ചെങ്കിലും എൻ്റെ കണ്ണുകൾ അവൻ്റെ അമ്മയുടെ തീക്ഷണമായ ആ നോട്ടത്തെ പരതുകയായിരുന്നു.

അല്പസമയത്തിനുള്ളിൽ എൻ്റെ യാത്ര ആരംഭിക്കുന്നതിനുള്ള അറിയിപ്പ് കണ്ട കാരണം അവൻ്റെ ആ കുഞ്ഞിക്കൈ ക്ക് 'ഷേക്ക് ഹാൻഡ് ' കൊടുത്തും ദൂരെ ഇരിക്കുന്ന അമ്മയുടെ നോട്ടത്തെ വക വെക്കാതെ 'ബൈ' പറഞ്ഞപ്പോഴും ഏതോ 'alien' നെ കാണുന്നതു പോലെ കണ്ണിമയ്ക്കാതെ നോക്കി നിൽക്കുന്ന അവനോടും 'ബൈ' പറഞ്ഞു, ഞാൻ എന്റെ യാത്രയിലേക്ക് !

അവിടെ മുഴുവൻ ഓടിക്കളിക്കാൻ റെഡിയായിട്ടിരിക്കുന്ന അവനെ പലതരം കാർട്ടൂൺ വീഡിയോ കൾ കാണിച്ച്, 'അമ്മ അവനെ ഒരു സ്ഥലത്ത് തന്നെ തളച്ചിട്ടിരിക്കുകയായിരുന്നു. അപ്പോഴാണ് എൻ്റെ കണ്ണടയ്ക്കലും ചിരിയും. അവന്, ഞാൻ ഒരു സഹൃദയമായ 'alien' ആയിരുന്നെങ്കിൽ അമ്മക്ക്, ഞാൻ ഭയങ്കരരൂപിയായ 'alien' ആയിരിക്കാം. സാങ്കേതികവിദ്യകളെ അമിതമായി ആശ്രയിച്ച് മനുഷ്യത്വം ഇല്ലാതായി പോകുന്ന പുതിയ തലമുറയെക്കെതിരെ വിരൽ ചൂണ്ടുമ്പോൾ ബാക്കി 3 വിരലുകൾ നമ്മളെ തന്നെയാണ് ചൂണ്ടുന്നത് എന്ന് നമ്മൾ മറന്നു പോകുന്നു.