11/22/15

"മൊബൈൽ ലേ ലോ ..... മൊബൈൽ ലേ ലോ"

കഴിഞ്ഞ രണ്ടു ദിവസ്സമായിട്ട് ഒരു കൊച്ചു കുട്ടിയുടെ ഇങ്ങനത്തെ വിളി ഞാൻ കേൾക്കുന്നു.ഉന്തു വണ്ടിയിൽ പച്ചക്കറികളും പഴങ്ങളും പ്ലാസ്റ്റിക് സാധനങ്ങളും വിൽക്കാൻ വരാറുണ്ട്.പലപ്പോഴും അച്ഛ്നും മകനും കൂടെയായിട്ടായിരിക്കും വരുക.എല്ലാവരേയും വിളിച്ച് അവരുടെ സാന്നിദ്ധ്യം അറിയിക്കുക എന്ന ജോലി  ഏകദേശം പത്തോ-പന്ത്രണ്ടോ  വയസ്സിനു താഴെയുള്ള മകനായിരിക്കും ചെയ്യുക.അങ്ങനെ മൊബൈൽ ഫോണുകളും ഉന്തുവണ്ടിയിൽ നടന്ന് വിൽക്കാൻ തുടങ്ങിയോ? എന്റെ ആകാംക്ഷ എനിക്ക് അടക്കി വെക്കാനായില്ല.ഈ വിളി കേൾക്കുമ്പോഴെല്ലാം ഞാൻ ബാൽക്കണി തുറന്ന് വഴിയിലൂടെയെല്ലാം ആ ഉന്തുവണ്ടിയെ പരതാറുണ്ട്.പരിണതഫലം, ട്ടോം & ജെറി കാർട്ടൂണ്‍ പോലെയാകും. ഞാൻ ബാൽക്കണിയിൽ എത്തുമ്പോഴേക്കും ആകെ നിശ്ശബദത ആയിരിക്കും.തിരിച്ച് വന്ന് ഞാൻ എന്റെ ജോലിയിൽ തുടരുമ്പോൾ പിന്നെയും ആ വിളി കേൾക്കാറുണ്ട്.

ഏത് തരം ഫോണുകളായിരിക്കും വിൽക്കുന്നത്, ഉപയോഗിച്ചതിനുശേഷമുള്ള ഫോണുകളായിരിക്കുമോ?,അതിനെപ്പെറിയൊക്കെ  വിവരിച്ചു കൊടുക്കാൻ അവർക്കറിയുമോ ? ആരായിരിക്കും ഇത്രയും വില കൂടിയ ഫോണുകൾ ഇവരുടെ കൈയ്യിൽ നിന്നും മേടിക്കുക .....ഞാൻ വെറുതെ ഇങ്ങനെയൊക്കെ ചിന്തിച്ചു കൂട്ടാറുണ്ട്‌.

ഡൽഹി പോലെയുള്ള സിറ്റിയിൽ,താണനിലവാരത്തിലുള്ളവർ പലരും കുട്ടികളുടെ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം കൊടുക്കാറില്ല.അവർ പലരും ബീഹാർ അല്ലെങ്കിൽ കൽക്കട്ട നിന്നോ മെച്ചപ്പെട്ട ജോലി അന്വേഷിച്ചു എത്തുന്നവരാണ്. കുട്ടികൾ മിക്കവാറും കൂടെപ്പിറപ്പിനെ അന്വേഷിക്കല്ലോ അതുമല്ലെങ്കിൽ മാതാപിതാക്കന്മാരെ ജോലിയിൽ സഹായിക്കലോ ആണ് ചെയ്യാറുള്ളത്. വിദ്യാഭ്യാസത്തേക്കാളും ജീവിതപാഠംങ്ങൾ പഠിക്കട്ടെ എന്ന നിലപാടിലാണ് മാതാപിതാക്കന്മാരും.സർക്കാർ സ്കൂളിൽ ഒരുപാട് ആനുകൂല്യങ്ങൾ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കുട്ടികൾക്ക് അവിടെ പോകാനോ രക്ഷിതാക്കള്‍ അവരെ നിർബന്ധിക്കാനോ ഇല്ല .സത്യം പറയാമല്ലോ, അച്ഛനും മകനുമായി  നടത്തുന്ന  പച്ചക്കറിക്കച്ചവടത്തിൽ മകനാണ് പച്ചക്കറി  എടുത്ത് തരുന്നതെങ്കിൽ രണ്ടുപ്രാവശ്യം നമ്മൾ നോക്കേണ്ടിയിരിക്കും ഒന്നെങ്കിൽ ചീഞ്ഞ തക്കാളിയോ അല്ലെങ്കിൽ തൂക്കത്തിൽ വ്യത്യാസമോ കാണും. നമ്മൾ കാണിച്ച് കൊടുത്താലും ഒന്നും മനസ്സിലാവാത്ത മട്ടിൽ അവൻ നിൽക്കും. എട്ടോ- പത്തോ വയസ്സുള്ള  അവന്‍റെ  കച്ചവടത്തിലെയും പെരുമാറ്റത്തിലെയും ആ കൗശലം എന്നെ അത്ഭുതപ്പെടുത്താറുണ്ട്.

ഇവരിൽ നിന്നും വളരെ വ്യത്യസ്തമായിരിക്കും ഷോപ്പിംഗ് മാളിലോ / മെട്രോയിലോ കാണുന്ന കുട്ടികൾ. അവരിൽ പലരും എവിടെയാണോന്നൊ എന്താണ് ചുറ്റും നടക്കുന്നതെന്നോ അറിയുന്നില്ല. മിക്കവാറും ഫോണിലോ അല്ലെങ്കിൽ അതുപോലെ എന്തെങ്കിലും സാധനങ്ങളിൽ കളിച്ചു കൊണ്ടിരിക്കുന്നത് കാണാം.  അച്ചനോ.. അമ്മയോ ആരെയോ  പിന്തുടരുന്നതു കാണാറുണ്ട്.  പലപ്പോഴും കുട്ടികളെ ഒരു മാതിരി  ബ്രോയിലർ ചിക്കനെ പോലെയാക്കി എടുക്കുന്നതിൽ മാതാപിതാക്കന്മാർക്ക് വലിയ ഒരു പങ്ക് ഉള്ളതായി തോന്നാറുണ്ട്.

എന്റെ തലമുറയിൽപ്പെട്ടവരുടെ കളികളിൽ പലതും ജീവിതവുമായി പൊരുത്തപ്പെട്ടതായിരുന്നു.ചിരട്ടകൾ കൊണ്ട് ത്രാസ്സ് ഉണ്ടാക്കുന്നതും പപ്പായ തണ്ടു കൊണ്ട് "സ്ട്രോ" ആക്കി കുടിക്കുന്നതും മറ്റും പിന്നീട് ഞാൻ എന്റെ കുട്ടികൾക്ക് കാണിച്ചു കൊടുത്ത് അവരുടെയെല്ലാം ആരാധനാപാത്രമായിട്ടുള്ളതാണ്.എന്റെ കുട്ടികൾ "സൂപ്പർമാൻ -ന്റെ പാവയെ കൈയ്യിൽ പിടിച്ച് ജനാലിൽ നിന്ന് കട്ടിലിലേക്ക് ചാടുകയും കുത്തിമറിയുന്നതും കണ്ടിട്ടുണ്ട്.പിന്നീട് അവരും കമ്പ്യൂട്ടറിലേക്കും വീഡിയോ ഗെയിംസ് -കളിലേക്കും തിരിഞ്ഞു. അവരുടെ അഭിപ്രായത്തിൽ ആ കളികൾക്കും  ബുദ്ധിയും അതിയായ ഏകാഗ്രത വേണമെന്നാണ്.


"മൊബൈൽ ലേ ലോ ..."മൊബൈൽ ലേ ലോ"

വൈകുന്നേരം  ജനലുകൾ അടച്ചു കൊണ്ടിരിക്കുമ്പോഴാണ് ഈ വിളി ഞാൻ പിന്നെയും കണ്ടത്.ജോലി നിറുത്തി ശ്രദ്ധിച്ചപ്പോള്‍, താഴെ മരത്തിന്റെ അടിയിൽ നിൽക്കുന്ന രണ്ടു കുട്ടികളിൽ ഒരാളിൽ നിന്നുമാണ് വിളി വരുന്നത്.കുട്ടികളായതു കൊണ്ട് വീട്ടിലിരിക്കുന്ന ഏതാനും മിഠായികളുമായി ഞാൻ അവരുടെ അടുത്ത് ചെന്നു.3-4 വയസ്സുള്ള ആണ്‍കുട്ടി എന്നെ ക്കണ്ടതും മരത്തിന്റെ പുറകിൽ ഒളിച്ചു.വല്ല 2 വയസ്സ് മൂപ്പുള്ള ചേച്ചിക്കുട്ടി എന്നെക്കണ്ട് നിന്നു. മിഠായികൾ, കൊടുത്തപ്പോൾ അതിൽ രണ്ടെണ്ണം അനിയന് കൊടുത്ത് ബാക്കിയുള്ളതെല്ലാം കൊണ്ട് അവൾ ഓടി .....അടുത്ത വീട്ടിൽ ചില പുതുക്കിപ്പണികൾ നടക്കുന്നുണ്ട്. ആ ജോലിക്കാരുടെ മക്കളായിരിക്കാം.
തിരിച്ച് വീടിന്‍റെ ബാല്‍ക്കണിയില്‍ എത്തിയപ്പോള്‍, കുട്ടികളുടെ മാതാപിതാക്കള്‍ ജോലി കഴിഞ്ഞ് വീട്ടിൽ പോകാനുള്ള തയ്യാറെടുപ്പിലാണ്.എന്നെ കണ്ടപ്പോൾ അച്ഛന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു,"അവൻ വലുതാവുമ്പോ മൊബൈൽ കട തുടങ്ങുമെന്നാ പറയുന്നത്, അവന്റെ ഇപ്പോഴത്തെ കടയിലെ  മൊബൈൽ ശേഖരങ്ങളായ പലതരം കല്ലുകളും ട്ടൈൽസ്സുകളും കാണിച്ചു തന്നു.ഏത് ഫോണ്‍ കിട്ടിയാലും അവന്‍ ഉപയോഗിക്കാനറിയാം........ഏതൊരച്ഛനെയുംപോലെ മകന്‍റെ കഴിവുകളെക്കുറിച്ച് വാചാലനായി......അമ്മ തയ്യാറായി വന്നപ്പോള്‍ അവന്‍ അമ്മയുടെ ഒക്കത്ത് ഇരുന്ന്‍ എന്നെ നോക്കി ചിരിച്ചു.

ജീവിതചുറ്റുപാടുകളില്‍ നിന്നും അവന്‍ മനസ്സിലാക്കി എടുത്ത "വൈറ്റ് കോളര്‍ ജോലി " ആയിരിക്കാം "മൊബൈല്‍ കട! അവന്‍ ഇപ്പോഴേ  അതിനുള്ള തയ്യാറെടുപ്പിലാണ്... "മൊബൈൽ ലേ ലോ ..."മൊബൈൽ ലേ ലോ "




In Metro Manorama a man by name Sri.v.c.George had been complaining abt his neighbours barking dog.He approached even the govt.secy to stop this menace.My reply was to explain how I handled a similar situation  :-

ശ്രീ. വി.സി.ജോർജിന്റെ "പട്ടിയെ ആര് വയലന്റെ മോഡിലാക്കും എന്ന കുറിപ്പ് കണ്ട് എനിക്കുണ്ടായ സമാനമായ ഒരു അനുഭവം പങ്ക് വെയ്ക്കുന്നതാണ് ഈ കുറിപ്പ്.
ഞാനും എന്റെ കുടുംബവും താമസിക്കുന്ന തിരുവനന്തപുരത്തിലുള്ള ഫ്ലാറ്റിന്റെ അയൽക്കാരാനായി എത്തിയത് ആക്രിക്കച്ചവടം നടത്തുന്നവരായിരുന്നു. സാധാരണയായി ഡോക്ടർ മാരും കംസ്റ്റമസ്സ് ഉദ്യോഗസ്ഥരാണ് അവിടെ വാടകയ്ക്കായി താമസിക്കാൻ വരാറുള്ളത്.എന്തായാലും പുതിയ താമസക്കാരുടെ വരവോടെ ഫ്ലാറ്റിനു ചുറ്റുമുള്ള പറമ്പിൽ പഴയ ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, കൂളർ ......അങ്ങനെ പലതരം ആക്രി സാധനങ്ങൾ കൊണ്ട് നിറഞ്ഞു.ആദ്യത്തെ രണ്ടാഴ്ചക്ക് യാതൊരുവിധ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു.എന്നാൽ പിന്നിട് ആക്രി സാധനങ്ങൾ നിരത്തി വെച്ച് വലിയ ശബ്ദത്തിൽ പൊളിച്ചെടുക്കാൻ തുടങ്ങി. തുടര്‍ന്നുള്ള ദിവസങ്ങളിൽ രാവും പകലും എന്നില്ലാതെ വലിയ ശബ്ദകോലാഹലമായി.ശാന്തജീവിതം നയിച്ചിരുന്ന ഞങ്ങളുടെ എല്ലാ സ്വസ്ഥയും തകർക്കുന്ന ശബ്ദമലീനകരണം നടത്തി പോന്നു.
.രണ്ടു മൂന്നു പ്രാവശ്യം വീട്ടുടമസ്ഥനോടു പരാതിപ്പെട്ടിട്ടും പ്രയോജനമുണ്ടായില്ല. ഒരു പക്ഷേ വാടക വരവിലുള്ള വ്യത്യാസമായിരിക്കാം, ആർക്കാണോ ബുദ്ധിമുട്ടാണോ അവർക്ക് വീട് മാറാം എന്ന നിലപാടിലായിരുന്നു വീട്ടുടമസ്ഥൻ. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഫ്ലാറ്റ് ഉപേക്ഷിച്ചു പോകാനും മനസ്സു വന്നില്ല.
നമ്മൾ തീരെ നിസ്സാരായി കരുതുന്ന "ആക്രിക്കച്ചവടക്കാരുടെ ജീവിതനിലവാരം നമ്മളെക്കാൾ ഉയർന്നതും അവരുടെ വരുമാനം വളരെ ഉയർന്നതാണെന്നും ആ കുറഞ്ഞ ദിവസങ്ങളിൽ നിന്നും മനസ്സിലായിരുന്നു.തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ വന്ന് അധ്വാനിക്കുന്ന അവരോട് എനിക്ക് അസൂയ ആണെന്നായിരുന്നു എന്റെ ഭർത്താവിന്റെ നിലപാട്
കൂലംകഷമായി ചിന്തിച്ച് ഞാനും എന്‍റെ മകനും കൂടി ഒരു പ്ലാനിട്ടു.താഴത്തെ നിലയിൽ താമസിക്കുന്ന ആക്രിക്കച്ചവടക്കാർ ശബ്ദ മലിനീകരണം തുടങ്ങുമ്പോൾ അതിനേക്കാൾ ഉച്ചത്തിൽ ആദ്യത്തെ നിലയിൽ താമസിക്കുന്ന ഞങ്ങൾ ഉപയോഗ്യശൂനമായ ഒരു മെറ്റൽ സ്റ്റൂളിൽ ചുറ്റിക കൊണ്ടടിക്കാൻ തുടങ്ങി. അവർ 2 പ്രാവശ്യം കൊട്ടുമ്പോൾ ഞങ്ങൾ 4 പ്രാവശ്യം ആയിരിക്കും കൊട്ടുക.അങ്ങനെ ഒരു ദിവസം കടന്നു. രാത്രി 12 മണിക്ക് അലാറം വെച്ച് ഉണർന്ന് അവരൊക്കെ ഗാഡനിദ്രയിലായിരിക്കുന്ന സമയത്ത് ചുറ്റിക കൊണ്ട് തറയിൽ ചെറുതായി കൊട്ടി അവരുടെ ഉറക്കം കെടുത്തി.അടുത്ത 2 ദിവസം കൂടി ഈ കലാപരിപാടികൾ തുടർന്നു.അതോടെ മറ്റു ഫ്ലാറ്റിൽ താമസിക്കുന്നവരും കൂടി പരാതിപ്പെടാൻ തുടങ്ങി.ഒരു മാസത്തിനുള്ളിൽ അവർ ശബ്ദമലിനീകരണ പരിപാടി നിറുത്തി.
ശ്രീ. വി. സി. ജോർജ്ജിനോട് പറയാനുള്ളത്, ഈ ചെറിയ കാര്യങ്ങൾക്ക് പോലീസിനെയും ആഭ്യന്തരസെക്രട്ടറിയേയും ബുദ്ധിമുട്ടിക്കരുതെന്നാണ്.തിരുവനന്തപുരത്ത് യഥേഷ്ടം സുലഭമായ തെരുവ് നായ്ക്കളെ ചങ്ങലയിൽ കെട്ടി നിങ്ങളുടെ വീടിനു മുൻപിൽ കെട്ടിയിടുക.രാപ്പകൾ അവ കുരയോട് കുരയായിരിക്കും.കുരോ ..കുരോ ...കുരോ .... അതോടെ അയൽവക്കത്തെ വീടുകളിലെ പട്ടികളും കുര തുടങ്ങും കുരോ ..കുരോ ...കുരോ .... ഈ കലാപരിപാടി അരങ്ങേറുന്നതോടെ നായ ശല്യം തീരും.2 ദിവസം ജനലും വാതിലും അടച്ച് ടി. വി ഉച്ചത്തിൽ വെച്ച് വീട്ടിലിരുന്നാൽ മാത്രം മതിയാകും."ഉരുളയ്ക്കുപ്പേരി അല്ലെങ്കിൽ തെറിക്കുത്തരം മുറിപ്പന്തൽ "- ഇതേ ഇക്കൂട്ടരോട് നടക്കൂ. 2 ദിവസം 3 തെരുവ് നായ്ക്കളെ സംരക്ഷിച്ചതിനുള്ള പുരസ്ക്കാരം പട്ടി സ്നേഹികൾ ചിലപ്പോൾ താങ്കൾക്ക് നൽകിയേക്കും !!!

മേരി ജോസി മലയില്‍