1/11/17

പോണ്ടിച്ചേരി

ശ്യാമസുന്ദര കേരകേദാര ഭൂമി ......കണ്ണെത്താദൂരം നീണ്ടുകിടക്കുന്ന ടാറിട്ട റോഡും ഇരുവശങ്ങളിലെ കരിമ്പിൻ പാടങ്ങളോ അല്ലെങ്കിൽ അതു പോലത്തെ ഏതെങ്കിലും കൃഷി പാടങ്ങൾ ....  കൊച്ചിയിൽ നിന്നും പോണ്ടിച്ചേരി യിലേക്കുള്ള യാത്രയിൽ, ആ പ്രകൃതിദത്തമായ സൗന്ദര്യം കണ്ടപ്പോൾ ....ആ വരികൾക്ക് കൂടുതൽ ഉചിതമായതവിടെയാണന്ന് തോന്നിയ നിമിഷങ്ങൾ!

2006 യോടെ പുതുച്ചേരി എന്നറിയപ്പെടുന്ന പോണ്ടിച്ചേരി ഏറെക്കാലം ഫ്രഞ്ച് അധീനതയിലായിരുന്നു.അവരുടേതായ സംസ്കാരവും പാരമ്പര്യവും ഇന്നും നിലനിറുത്തുന്ന നഗരങ്ങളില്‍ ഒന്നാണ് പോണ്ടിച്ചേരി.നിര്‍മ്മാണശൈലിയില്‍ ഫ്രഞ്ച്സ്വാധീനമുള്ള കെട്ടിടങ്ങളുമൊക്കെ ഇന്നും അവിടെ കാണാവുന്നതാണ്‌.

ബോട്ടാനിക്കല്‍ ഗാര്‍ഡന്‍, പഴയപള്ളികള്‍,ക്ഷേത്രം, ബീച്ചുകള്‍, 4അടി വലിപ്പമുള്ള ഗാന്ധിയുടെ പ്രതിമ ...... വിനോദസഞ്ചാരികളുടെ ശ്രദ്ധ ആകർഷിക്കുന്ന പലതും ഉണ്ടെങ്കിലും "അരബിന്ദോ ആശ്രമം ആണ്, എന്നെ കൂടുതൽ സ്വാധീനച്ചത്.ദേശികളെക്കാളും കൂടുതൽ വിദേശികളെയാണ്, മഹർഷിയുടെ പൂക്കൾ കൊണ്ട് അലങ്കരിച്ച കല്ലറയ്ക്കൽ ചുറ്റും ധ്യാനത്തിലിരിക്കുന്നത് കണ്ടത്.അവിടെ തന്നെയുള്ള ലൈബ്രറിയിൽ അദ്ദേഹത്തിന്റെ കൃതികൾ. ഇംഗ്ലീഷിൽ മാത്രമല്ല ലോകത്തുള്ള എല്ലാ ഭാഷകളിലും വിവർത്തനം ചെയ്തിരിക്കുന്നു. അതൊക്കെ ഒരു കൗതുകമായി തന്നെ തോന്നി.ഞാൻഅദ്ദേഹത്തെക്കുറിച്ച് അറിയുന്നത് അപ്പോഴാണെങ്കിലും ഇത്രയധികം ആളുകളെ സ്വാധീനിച്ച വ്യക്തി എന്ന നിലയിൽ, ആ ആശ്രമം സന്ദർശിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായിട്ട് തന്നെ കരുതുന്നു.

   പിന്നീട് പുതുമ തോന്നിയ മറ്റൊരു കാര്യം സൈക്കിൾ / ബൈക്കോ വാടകക്കെടുത്ത്‌ ഓടിക്കുന്നതാണ്.ബൈക്ക്  ഓടിക്കാനായിരുന്നു  കൂട്ടത്തിലെ എല്ലാവര്ക്കും താല്പര്യം. ഏതാനും മണിക്കൂറിനായോ/ ദിവസങ്ങള്‍ക്കായോ വാടയ്ക്ക് കിട്ടുന്നതാണ്.ഹെൽമെറ്റ് -നെ പറ്റി ചോദിച്ചപ്പോൾ -പറഞ്ഞത്, ഏതൊരു റോഡിലും 500 മി. അകത്ത് ക്രോസ്സ് റോഡ് വരുന്നുണ്ട് അതുകൊണ്ട് ആർക്കും സ്പീഡിൽ ഓടിക്കാൻ പറ്റില്ല.ഹെൽമെറ്റിന്റെ ആവശ്യം ഇല്ല. കേട്ടപ്പോൾ തമാശ ആയിട്ട് തോന്നിയെങ്കിലും അതൊരു വീരസാഹസികപ്രവൃത്തി ആയിരുന്നു എന്ന് പിന്നീട് യാത്ര ചെയ്തപ്പോൾ മനസ്സിലായി.ട്രാഫിക്ക് സിഗ്നലിന്റെ അവിടെ മാത്രമേ റോഡ് നിയമങ്ങൾ പാലിച്ചിരുന്നുള്ളൂ.ബാക്കിയുള്ളയുടെത്തെല്ലാം സ്വന്തം ഇഷ്ടപ്രകാരമായിരുന്നു. അമ്മേ, ഈശ്വരാ .....എന്നൊക്കെ ജീവിതത്തിൽ ഏറ്റവും കൂടുതൽ വിളിച്ചത്, ബൈക്കിന്റെ പുറകിലത്തെ സീറ്റിൽ ഇരുന്നുള്ള ആ യാത്രയിൽ ആയിരുന്നു.

ആനന്ദഭവൻ, ശരവണ ഭവൻ .......നമ്മുടെയൊക്കെ ഓർമ്മവെച്ച നാൾ മുതൽ പേര് കേട്ട വെജ്ജ് ഭക്ഷണശാലകൾ എങ്ങും എവിടേയും കാണാം.ഉച്ചഭക്ഷണത്തിനായി "താലി അല്ലെങ്കിൽ സ്‌പെഷ്യൽ താലി " ഏതാണെന്ന് അറിയിച്ചാൽ, ഒരു വലിയ പ്ളേറ്റിൽ ചോറും അതിനകത്ത് തന്നെ കൊച്ചു പാത്രങ്ങളിലായി പലതരം കറികളുമായിട്ടുള്ള ആ പാത്രം കിട്ടിക്കഴിഞ്ഞാൽ ഒരുപക്ഷെ നമ്മൾ തന്നെ അറിയാതെ ഒരു മത്സരബുദ്ധിയോടെയായിരിക്കും  അതിനെ നേരിടുന്നത്.ആവി പറക്കുന്ന ചോറും കറികളും തീരുന്നത് അനുസരിച്ച് വീണ്ടും നിറയ്ക്കാനായി കാത്ത് നിൽക്കുന്ന ഹോട്ടൽ ഭടന്മാരും.ഇതൊക്കെ കാണുമ്പോൾ ഇന്ത്യയിൽ എവിടെയാണ് ദാരിദ്ര്യം എന്ന് സ്വയം ചോദിച്ച് പോകും.ഭക്ഷണം നിറയ്ക്കാനായിട്ട് ഹോട്ടലിൽ ഉള്ളവർ നമ്മളെ നോക്കി നിൽക്കുന്നത് പോലെ തന്നെ മറ്റൊരു കൂട്ടരും നമ്മുടെ കഴിക്കുന്ന രീതിയും കഴിച്ച അളവും പ്ളേറ്റിലെ ബാക്കി ഭക്ഷണവും നോക്കി നിൽപ്പുണ്ടാവും. അവർ അപകടകാരികൾ അല്ല. ഇരുന്ന് കഴിക്കാനൊരു സ്ഥലം അത് സംഘടിപ്പിക്കാനുള്ള തന്ത്രപ്പാടിലാണ്.നമ്മൾ പോകുന്നതോടെ, കസേരക്കളിക്ക് വിസിൽ അടിച്ചത് പോലെയാണ്, പലരും പല ഭാഗത്ത് നിന്ന് ഓടിവരുന്നത് കാണാം.ചിലരാണെങ്കിൽ നമ്മുടെ അടുത്ത് വന്ന് നമ്മളെ തന്നെ തുറിച്ച് നോക്കി കൊണ്ടിരിക്കും അതോടെ നമ്മൾ  സ്വമേധയാ സ്ഥലം വിട്ടു പോകും എന്നുള്ളത് മറ്റൊരു കാര്യം, അവിടെ വിജയി ആരെന്ന് സുനിശ്ചിതം!

പഴയ ഫ്രഞ്ച് മാതൃകയിൽ ഉള്ള  കെട്ടിടങ്ങൾ  പലതും ഇന്ന് ഫ്രഞ്ച് ഭക്ഷണശാലകളാക്കിയിരിക്കുകയാണ്.ഫ്രീ "wi-fi"അതാണ് അവരുടെ  പ്രത്യേകത. പാസ്സ്‌വേർഡ്‌, പരസ്യമായി എഴുതി വെച്ചിട്ടുണ്ട്.ആ അന്തരീക്ഷവും ഭക്ഷണവും ആസ്വദിക്കൂ എന്ന നിലപാടിലാണ് ഉടമസ്ഥരും ഉപഭോക്താവും. വന്നവരിൽ പലരും വിദേശികളാണ്. മിക്കവരും അവരുടെ കമ്പ്യൂട്ടറിലോ അല്ലെങ്കിൽ അതു പോലത്തെ ഉപകരണങ്ങളുമായി തിരക്കിലാണ്.ഇന്നത്തെ കാലത്ത് ഭക്ഷണത്തേക്കാളും പ്രധാന്യം :ഫ്രീ "wi-fi"ആയതുകൊണ്ട്, ഏതാനും അങ്ങനത്തെ ഭക്ഷണശാലകൾ സന്ദർശിക്കാനുള്ള അവസരം എനിക്കും കിട്ടി.ചോറിനേക്കാളും പ്രധാന്യം ഉറുള ൻക്കിഴങ്ങ്-ആണ്. അത് പുഴുങ്ങിയോ വറുത്തോ(French fries) തരുന്നുണ്ട്.വെജ്ജോ നോൺ വെജ്ജോ കൂടെ സോസ്, ചീസ് .....അങ്ങനെ കഴിക്കേണ്ട എല്ലാവിധ സാധനങ്ങളും 2 റൊട്ടിയുടെയോ / ബണണു-കളുടെയോ  ഉള്ളിലാക്കി ഒരു ഗുളിക രൂപത്തിലെന്ന പോലെ സാൻഡ്വിച്ച്/ ബർഗർ ആക്കി കഴിക്കുന്നതും അവരുടെ ശൈലി.ഗ്രില്ലിംഗും ബേക്കിംഗും ചെയ്ത മീനും ഇറച്ചിയും സ്വാദുള്ളവ തന്നെയാണ്.റെസ്റ്റോറന്റിലെ ഭക്ഷണവിവരപ്പട്ടികയിൽ അധികവും ഫ്രഞ്ച് പേരുകൾ ആയതിനാൽ അതൊന്നും വായിച്ച് ഞാൻ സമയം കളഞ്ഞില്ല.കൂട്ടത്തിൽ ഉള്ളവർ ഓർഡർ ചെയ്തത് ഞാനും കഴിച്ചു എന്ന് പറയാം. 2 ഭോജനശാലകളിലും പൊതുവായി കണ്ടത് മെനു കാർഡിനൊപ്പം 500 / 1000 രൂപയുടെ നോട്ടുകൾ സ്വീകരിക്കുന്നത് അല്ല എന്ന് പറഞ്ഞുകൊണ്ടുള്ള നോട്ടീസിന്റെ വിതരണമാണ്.അല്ലെങ്കിൽ വൈറ്റ് സിറ്റി (ഫ്രഞ്ച് ജനത താമസിക്കുന്ന ദേശം) ബ്ളാക്ക് സിറ്റി  (ഇന്ത്യൻ ജനത താമസിക്കുന്ന  ദേശം ) അറിയപ്പെടുന്നതു പോലെയുള്ള വ്യത്യാസം രണ്ട് സ്ഥലത്തും ഉണ്ട്.

ഞാറാഴ്ചക്ക് മുൻപേ തിരിച്ച് പോകേണ്ടതു കൊണ്ട്, പേര് കേട്ട ഞായറാഴ്ച മാർക്കറ്റു സന്ദർശിക്കാൻ കഴിഞ്ഞില്ല.യാത്രകൾ എനിക്കിഷ്ടമാണ്. പുതിയ കുറെ കാഴ്ചകളും അനുഭവങ്ങളുമായി ആ നഗരത്തോട് യാത്ര പറഞ്ഞ് വീണ്ടും പഴയ ദിനചര്യയിലേക്ക് !!!!