12/8/17

ഷിംല

കൂട്ടത്തിലുള്ള 'വർത്തമാന ചക്കി' എന്ന് പറയപ്പെടുന്ന അവൾ വാചകം നിറുത്തി ഗൗരവക്കാരിയായപ്പോഴെ സംശയം തോന്നിയതാണ്. അല്പം സമയത്തിനു ശേഷം എന്റേയും വയറിലാണോ തലയിലാണോ ഉരുണ്ടു കയറുന്നത് എന്നറിയാതെ ഞാനും കണ്ണടച്ചിരുന്നു. വണ്ടി അപ്പോൾ ഷിംലയിലേക്കുള്ള വളവുകൾ കേറുകയായിരുന്നു.ഹിമാലയ പർവതനിരകളുടെ വടക്കു പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഈ നഗരം സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2130 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

ഹിമാചൽ പ്രദേശത്തിന്റെ തലസ്ഥാനമായ ഷിംല. 1864 -ൽ ബ്രിട്ടീഷ് ഭരണക്കാലത്ത് ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു. ഞങ്ങൾക്കും ഡൽഹിയിൽ നിന്നുമുള്ളവർക്കും ഇവിടത്തെ ചൂടിൽ നിന്നുമുള്ള ഒരു രക്ഷ എന്ന പോലത്തെ യാത്രയാണിത്.വേനൽക്കാലത്ത് 14 c ക്കും 20c ഇടയ്ക്കാണ്. ഡൽഹിക്കാരുടെ ഒരു സുഖവാസ കേന്ദ്രമാണിത്. മനോഹരമായ പർവതനിരകളും പ്രകൃതി ഭംഗിയുമാണ് ഈ പട്ടണത്തിന്റെ പ്രത്യേകത.

സിറ്റി യുടെ ഒട്ടുമിക്കാൽ ഭാഗത്തും അത്യാഹിത വാഹനങ്ങൾക്ക് മാത്രമേ പ്രവേശനമുള്ളൂ.എല്ലായിടത്തും നടത്തതിനാണ് പ്രാധാന്യം.അവിടെ എത്തിയ ഞങ്ങൾക്ക് ഹോട്ടലിൽ എത്താനായിട്ട് നല്ലൊരു നടപ്പു തന്നെ വേണ്ടി വന്നു. കയറ്റവും - ഇറക്കവുമായിട്ടുള്ള വഴിയിൽ കൂടിയുള്ള കാൽനട, വന്നത് അബദ്ധമായോ എന്ന ചിന്തയിലായി. കഴിഞ്ഞ കുറേക്കാലമായി വ്യായാമം എന്ന ആശയത്തിന്റെ ഭാഗമായി 'ആഞ്ഞ് നടക്കണം' എന്നൊക്കെ മനസ്സിൽ ഉണ്ടെങ്കിലും എന്തെങ്കിലും ആവശ്യത്തിനായിട്ട് പുറത്തോട്ട് പോകുമ്പോൾ വാഹനം കടയ്ക്കകത്ത് നിറുത്താൻ സാധിച്ചാൽ അത്രയും സന്തോഷം എന്ന് വിചാരിക്കുന്ന എനിക്കാണ്, ഈ എട്ടിന്റെ പണി കിട്ടിയിരിക്കുന്നത്.

എന്നാൽ അവിടത്തെ സവിശേഷത എന്നു പറയുന്നതും പ്രധാന ഷോപ്പിംഗ് സ്ഥലമായ 'മാൾ റോഡിൽ' വാഹനങ്ങൾക്ക് പ്രവേശനമില്ല എന്നതാണ്. തിന്നും സൊറ പറഞ്ഞും അലസമായ നടത്തതിന് അനുയോജ്യം.കൂട്ടത്തിലുള്ളവർ അവിടത്തെ സ്ഥിരം സന്ദർശകരാണ്. അതുകൊണ്ട് അവർക്ക് അവരുടേതായ ഭക്ഷണശാലകളും ഷോപ്പിംഗിനായിട്ടുള്ള കടകൾ ഉണ്ട്. അവിടെ 'ഇന്ത്യൻ കോഫീ ഹൌസ്' കണ്ടതാണ്‌, എനിക്ക് പുതുമ തോന്നിയത്. ഒട്ടും ആഡംബരമില്ലാത്ത സ്ഥലവും പഴയ മേശയും കസേരകളും ആ കാപ്പിയുടേയും ദോശയുടെയും മണവും വേണമെങ്കിൽ കഴിച്ചിട്ടു പോകൂ എന്ന മട്ടിലുള്ള ഓർഡർ എടുക്കുന്ന ആൾ .......എല്ലാ കോഫീ ഹൌസ്സി നും ഒരേ ഛായപടമാണല്ലോ എന്നോർത്തു. ഇത്തിരി രാഷ്ട്രീയവും ഒത്തിരി ലോകകാര്യങ്ങളുമായി ഒരു പറ്റം വയസ്സായവർ അവിടെയിരുന്ന് വാദപ്രതിവാദങ്ങളുമായി തിരക്കിലാണ്.ഇതൊക്കെ തന്നെയാണ് തിരുവനന്തപുരത്തിലെ കോഫിഹൌസ്സിനെ കുറിച്ചുള്ള എന്‍റെ മനസ്സിലെ ചിത്രങ്ങള്‍.

എങ്ങോട്ടേക്കും എവിടേക്കും കാൽനട, ആയതു കൊണ്ടാണോ എന്നറിയില്ല, സ്‌കൂൾ കുട്ടികൾ രക്ഷിതാക്കളുടെ അകമ്പടിയില്ലാതെ കൂട്ടം കൂടി പോകുന്നതും കണ്ടു. വലിയ നഗരങ്ങളിൽ നിന്നും മാഞ്ഞു പോകുന്ന കാഴ്ചകളാണല്ലോ!

പാശ്ചാത്യകെട്ടിട നിര്‍മ്മാണശൈലിയും കൊളോണിയന്‍ തച്ചുശാസ്ത്രത്തിലുള്ള കെട്ടിടങ്ങളുടെ സൌന്ദര്യം ഒന്നു വേറെ തന്നെയാണ്.പ്രസിദ്ധമായ ആംഗ്ലിക്കന്‍ ക്രിസ്ത്യന്‍ പള്ളി ഉത്തരേന്ത്യയിലെ ഏറ്റവും പഴക്കമുള്ള പള്ളികളില്‍ ഒന്നാണ്.

ഒരു നാടോടിയെ പോലെ അവിടെയൊക്കെ ചുറ്റിക്കറങ്ങി നടന്നപ്പോള്‍ കണ്ട കാഴ്ചകളില്‍ ദു:ഖകരമായി തോന്നിയത്, ഫ്രിഡ്ജ്‌, ടി.വി .......അങ്ങനത്തെ ഭാരമുള്ള സാധനങ്ങള്‍ മുതുകിലേറ്റി നടക്കുന്ന മനുഷ്യരെയാണ്,വാഹനനിയന്ത്രണത്തിന്റെ വൈഷമ്യം- ഇപ്പോഴും മനസ്സിൽ മായാതെ തങ്ങി നിൽക്കുന്ന കാഴ്‌ചയാണ്.

ഏതോ സിനിമയിലേയോ പുസ്തകത്തിൽ നിന്നോ കിട്ടിയ അറിവ് വെച്ച്, ഒരു മഞ്ഞുമലയിലേക്ക് ഓടി കയറുക അവിടെ കാണുന്ന ആപ്പിൾ മരത്തിൽ നിന്ന് ആപ്പിൾ പൊട്ടിച്ചു തിന്നുക എന്നുള്ളതാണ് ഷിംല കുറിച്ചുള്ള എൻ്റെ വിചാരം. തിരിച്ചുള്ള യാത്രയിൽ പലതരം ക്വാളിറ്റിയുള്ള ആപ്പിൾ വിൽക്കുന്ന കടകളിൽ നിന്ന് ആപ്പിൾ മേടിച്ച് ഒരാഗ്രഹത്തെ പകുതി സഫലീകരിച്ചുവെന്ന് പറയാം. ജനുവരി -ഫെബ്രുവരി മാസങ്ങളിൽ കനത്ത മഞ്ഞുവീഴ്ച ഉണ്ടാവാറുണ്ട്.ഐസ് സ്‌കേറ്റിഗിനും സ്കൈയിഗിനും മറ്റും അവസരമൊരുക്കുന്ന ശൈത്യക്കാലമാണ്, ഷിംല സന്ദർശിക്കാൻ പറ്റിയത്. എന്നെങ്കിലും ഷിംലയിലെ മഞ്ഞുമലയിലേക്ക് ഓടി ക്കയറാൻ പറ്റും എന്ന വിശ്വാസത്തോടെ, 2 ദിവസത്തെ യാത്ര അവസാനിപ്പിച്ച് തിരിച്ചു വീട്ടിലേക്ക്.