1/31/16

ജനഗണമന



29/01 / 16, TV യിലെ വാർത്തകളിൽ, സരിതയും ഉമ്മൻ ചാണ്ടിയും സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളിലെ ആക്രമാപരമായ ജനങ്ങളേയും പോലീസിനെയും കണ്ട് മടുത്താണ്. ഞാൻ ചാനലുകൾ മാറ്റിയത്. അങ്ങനെയാണ്  നമ്മുടെ രാജ്യത്തിന്റെ  റിപ്പബ്ലിക് ഡേ -യെ തുടർന്ന് ഉണ്ടാകുന്ന ആഘോഷമായ "The Beating Retreat" എന്നതിന്റെ "ലൈവ്" പരിപാടി കണ്ടത്. പ്രധാനമായും  ആർമി, നേവി  & എയർ ഫോഴ്സ്  കാരുടെ   ബാൻഡും  ഇന്നലത്തെ പരിപാടിയിൽ  ആദ്യമായി   "state police & central Armed Police Force -ന്റെ  band  അവതരണവും  ആയിരുന്നു.  ഡൽഹിയിലെ "വിജയ്‌ ചൗക്കിലാണ, ( രാഷ്ട്രപതി ഭവന്റെ നോർത്തും സൗത്തും) അലങ്കരിക്കപ്പെട്ട രാഷ്ട്രപതി ഭവനവും പലതരം ബാൻഡുകളിൽ നിന്നുള്ള പ്രകടനങ്ങളും കണ്ണിനും കാതിനും കുളിർമ്മയുള്ളതായിരുന്നു. റിപ്പബ്ലിക് ആഘോഷങ്ങൾക്ക് തിരശ്ശീല വീഴുന്ന ഈ പരിപാടിക്ക് ആവശ്യത്തിന്  പ്രചാരം  ഉണ്ടോ എന്ന് സംശയമാണ്. മുഖ്യാതിഥി യായി ഇന്ത്യൻ പ്രസിഡെൻറ്റ് ആണ്.എന്നെ   അമ്പരപ്പിച്ച  ആ  കാര്യപരിപാടിയിലും  മനസ്സിൽ  സന്തോഷം തോന്നിയ മറ്റൊരു കാര്യം നമ്മുടെ ദേശീയഗാനമായ "ജനഗണമന -യുടെ സമയത്തായിരുന്നു !

കഴിഞ്ഞ  കുറച്ചു നാളുകളായി സ്വാതന്ത്രദിനം,റിപ്പബ്ലിക് ഡേ അതുപോലെ മറ്റ് ദേശീയ ഗാനം ആലപിക്കേണ്ടതായ   ആഘോഷങ്ങളിൽ പലപ്പോഴും ശ്രീ. A.R.Rahman ന്റെ "ജനഗണമന" യുടെ CD യായിരിക്കും ഉപയോഗിക്കുക.കോളേജിലും സ്കൂളിലും ഉപചാരത്തോടെ നിന്ന് പാടിയതിനെക്കാളും വിഭിന്നമായ ശൈലിയിലാണത്. പലപ്പോഴും പങ്കെടുക്കാനായി  തുടങ്ങുമെങ്കിലും ഗാനത്തിലെ "സംഗതി"കളിലെ നീളക്കുടുതലും കുറവും, എന്റെ മാത്രമല്ല അവിടെ കൂടിയിരിക്കുന്നവരുടേയും പ്രതികരണം ഒന്ന് തന്നെയായിരിക്കും. പാടാം എന്നാൽ  പാടാൻ പറ്റാത്ത അവസ്ഥ !


ജനഗണമന അധിനായക ജയഹേ ഭാരത ഭാഗ്യവിധാതാ
നമ്മുടെ ഹിന്ദി ട്ടീച്ചറിനെ കണ്ടില്ലല്ലോ ....
മലയാളം ട്ടീച്ചറിന്റേതു പുതിയ സാരി അല്ലെ .....
.....................................................................................
..............................................ഹിന്ദി ട്ടീച്ചർ വന്നിട്ടില്ല
ജയഹേ .......ഇല്ല ...ഇല്ലാ ...ഹേ

സ്കൂളീൽ രാവിലത്തെ അസംബ്ലിയിൽ "ജനഗണമന പാടുമ്പോൾ, എന്റെ പുറകിൽ നിൽക്കുന്ന കൂട്ടുകാരി, അന്നത്തെ "ടൈം ടേബിൾ" അനുസരിച്ച് പഠിപ്പിക്കാൻ വരേണ്ടേ അദ്ധ്യാപിക മാർ ഹാജർ  ആയിട്ടുണ്ടോ  എന്ന് പരിശോധിക്കുന്ന സമയം ആണ്. വരിയായി നിൽക്കുന്ന കുട്ടികളെ അഭിമുഖമായിട്ടായിരിക്കും അദ്ധ്യാപികമാർ നില്ക്കുക.ഒരോ ക്ലാസ്സിലെ കുട്ടികളും പൊക്കഅനുസരിച്ചായിരിക്കും വരികൾ രൂപപ്പെടുത്തുക. അതുകൊണ്ട് ഞാനൊക്കെ ഏകദേശം പുറകിലായിട്ടായിരിക്കും നിൽക്കുന്നത്.യാതൊരു ഭാവവ്യത്യാസവുമില്ലാതെ അങ്ങേറ്റം ഉച്ചത്തിൽ പാടുന്ന അവളുടെ ഇത്തരത്തിലുള്ള ദേശീയഗാന ആലാപനം കാരണം പലപ്പോഴും ഞാനും മറ്റു കൂട്ടുകാരികളും ശിക്ഷകൾക്കും  ശാസനകൾക്കും വിധേയരായിട്ടുണ്ട്.മിക്കപ്പോഴും അവളോട് അതിനായിട്ട് വഴക്കും കൂടാറുണ്ട്."നിങ്ങൾ എന്തിന് ചിരിക്കുന്നു? " അതാണ് അവൾക്ക് ഞങ്ങളോട് ചോദിക്കാനുള്ള ചോദ്യം.


പലതരം വാദ്യോപകരണങ്ങളിലൂടെ വീണ്ടും പാരമ്പര്യമായ ജനഗണമന കേട്ടപ്പോൾ, സ്കൂളും അസംബ്ലിയും അവളും .......ഓർമ്മകളിലൂടെ ഉള്ള ആ  സഞ്ചാരം  ഒരു സുഖമാണ്.


കണ്ണിനും കാതിനും മനസ്സിനും ഒരു പോലെ അനുസ്‌മരണീയമായ ഒരു സായാഹ്നം  "The Beating Retreat" !!!!!

1/5/16

കുഴപ്പങ്ങളിൽ(confusion) നിന്നുമുള്ള ഉയിർത്തെഴുന്നേക്കലാണോ "fusion"?

കല്യാണം കഴിഞ്ഞ് ഞാനും ഭർത്താവും കൂടി ബന്ധുമിത്രാദികളുടെ സൽക്കാരങ്ങൾ എല്ലാം ആസ്വദിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോഴും ക്രിസ്തുമസ്സ്  വരുമ്പോൾ അതൊക്കെ ഒരു തിരിച്ചടി ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല പ്രത്യേകിച്ച് ഞാൻ!

ജീവിതത്തിൽ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ദിനമാണ് ക്രിസ്തുമസ്സ്. അത് ശാന്തിയുടേയും സമാധാനത്തിന്റെയും പ്രചാരകനായി ജനിച്ച യേശുവിന്റെ ജനനമാണോ അതോ പാതിര കുർബ്ബാന കഴിഞ്ഞ് കിടന്നുറങ്ങുന്ന എന്നെ കണ്ണ് തുറപ്പിക്കുന്നത് തന്നെ അടുക്കളയിൽ നിന്നും വരുന്ന പാലപ്പത്തിന്റേയും സ്റ്റ്യൂവിന്റേയും മണമായിരിക്കും.അതുപോലെതന്നെ ക്രിസ്തുമസ്സ് അപ്പൂപ്പന്റെ സമ്മാനങ്ങളും. പിന്നീട് അങ്ങനെയൊരു അപ്പൂപ്പൻ ഇല്ല എന്ന് മനസ്സിലാക്കിയ നാളുകളിൽ ഞങ്ങൾ സഹദോരിസഹദോരന്മാർ പരസ്പരം അവരവരുടെ പോക്കറ്റ്മണി വെച്ച് എന്തെങ്കിലും ചെറിയ സമ്മാനങ്ങൾ മേടിച്ച് ട്രീ യുടെ അടിയിൽ വെക്കുമായിരുന്നു. അതൊക്കെ എന്താണെന്നറിയാനുള്ള ആകാംക്ഷ ..... അങ്ങനെ കണ്ണ് തുറന്ന് വരുന്നത് തന്നെ ഉത്സാഹത്തൊടെയാണ്.....
ആ ദിനമാണോ എനിക്ക് "പാര" ആയി വരുന്നത് ഓർത്തിട്ട് തന്നെ സങ്കടം വന്നു. കാര്യം മറ്റൊന്നുമല്ല. വിരുന്ന് തന്ന പലരും തമാശയായിട്ടും കാര്യമായിട്ടും ചോദിക്കാൻ തുടങ്ങി -"ക്രിസ്തുമസ്സിന് ഞങ്ങളെ ക്ഷണിക്കുന്നില്ലേ ?"

ഏകദേശം ഇരുപതോ അതിൽ കൂടുതൽ ആളുകളെ ക്ഷണിക്കാനുണ്ട്.പാചകത്തിൽ അധികമൊന്നും പയറ്റി തെളിയാത്തതു കൊണ്ട് എനിക്ക് അതൊരു വലിയ പാര തന്നെയായിരുന്നു.
ഏതായാലും ഒരു കൂട്ടുകാരി സഹായഹസ്തവുമായി എത്തി. അവളുടെ കുടുംബവും ഞങ്ങളും കൂടി സഹകരിച്ച് സൽക്കാരം നടത്താം.ഞങ്ങൾ രണ്ടു പേരും നസ്രാണികളും കൂട്ടത്തിൽ ക്ഷണിക്കേണ്ട അതിഥികളും ഒരേ കൂട്ടരായിരുന്നു. എനിക്കാണെങ്കിൽ പ്രധാനമായും അവരുടെ രണ്ട് കൊച്ച് കുട്ടികളെ അന്വേഷിക്കുകയും അതുപോലെ എല്ലാത്തിനും ഒരു സഹായി ആയി നിൽക്കുക. സംഗതി ജോറായിട്ട് തന്നെ തോന്നി.
കൂട്ടുകാരി വിചാരിച്ച പോലെ അല്ലായിരുന്നു.പാചകം ഒരു വിനോദം ആയിട്ട് കൊണ്ട് നടക്കുന്ന ആളാണ്. പലതും പുതുമയുള്ള വിഭവങ്ങൾ ആയിരുന്നു. എല്ലാ കാര്യത്തിലും അങ്ങേയറ്റം "പെർഫെക്ഷൻ " അനുഷ്‌ഠിക്കുന്നുണ്ട്. അത് പച്ചക്കറി അരിയുന്ന കാര്യത്തിലാണെങ്കിൽ പോലും, ആ കാര്യത്തിൽ  ഞാൻ പലപ്പോഴും പരാജയമായിരുന്നു. ഞാൻ അരിഞ്ഞ് വെച്ചിരിക്കുന്നതിനെ സൂക്ഷമമായി പരിശോധിച്ച് ഇഷ്ടപ്പെട്ടില്ലെങ്കിൽ അതൊക്കെ മാറ്റി വെക്കും. പിന്നീട് പുതിയത്   പിന്നേയും അരിയും.എങ്ങനെ അരിഞ്ഞാലും വായിലോട്ട് ഇടുമ്പോൾ എല്ലാം ഒരേ പോലെ ആകില്ലേ എന്ന് ഞാൻ ഓർക്കാതിരുന്നില്ല. ഏതൊരു കൊച്ചു കാര്യവും വളരെ ഗൗരവമായി കാണുന്ന പ്രകൃതക്കാരി എന്ന് പറയാം.

ഇതിനിടയ്ക്ക് ചിക്കൻ കറി ഉണ്ടാക്കുന്നതിനിടയ്ക്ക് കുട്ടികളുടെ എന്തോ ആവശ്യത്തിനായി പോകേണ്ടി വന്ന കാരണം ബാക്കി ചെയ്യേണ്ടത് എന്നോട് ചെയ്യാൻ പറഞ്ഞു. പറഞ്ഞ പോലെ എല്ലാം ചെയ്തെങ്കിലും എരിവ് ഭയങ്കരമായി കൂടി പോയി. ഒരു പക്ഷെ   നിസ്സാരമായി കാണുന്ന പാചകത്തിൽ പോലും നമ്മളെ കുഴപ്പത്തിലാക്കുന്ന ചില ചെറിയ കാര്യങ്ങൾ! ആകെ മാനസിക പിരിമുറക്കത്തിൽപ്പെട്ട ഞാൻ ഒരു ഉപായം എന്ന രീതിയിൽ മനസ്സിലേക്ക് ഓടി വന്നത് " കുറച്ച് പഞ്ചസാര ഇടുക എന്നുള്ളതാണ്.ഞാൻ അതുപോലെ തന്നെ ചെയത് നല്ലവണ്ണം ഇളക്കി ഉണ്ടാക്കിയ പാത്രം അടുപ്പിൽ നിന്ന് മാറ്റി ഫ്രിഡ്ജിന്റെ  മുകളിൽ വെച്ചു.കൂട്ടത്തില്‍ അവള്‍ കാണാല്ലേ എന്ന ഒരു പ്രാര്‍ത്ഥനയും ഉണ്ടായിരുന്നു.

 കൂട്ടുകാരി തിരിച്ച് വന്ന് ബാക്കി ജോലികളിൽ തിരക്കായി. അവളുടെ സ്വഭാവം വെച്ച് നോക്കുമ്പോൾ ചിക്കൻകറിയുടെ കാര്യം പറയാനുള്ള ധൈര്യം എനിക്കില്ലായിരുന്നു.അന്ന് സ്പെഷ്യൽ ആയിട്ട് നൂഡിൽസ്സാണ് ഉണ്ടാക്കിയത്. ആ നാളുകളിൽ അതൊന്നും വീടുകളിൽ ആരും ഉണ്ടാക്കില്ലായിരുന്നു.ഉണ്ടാക്കുന്ന ഓരോ വിഭവത്തിലും അത് പപ്പടം വറുക്കുന്നതിൽ തൊട്ട് തൻറേതായ  സ്വന്തം മുദ്ര (signature) ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്.പാചകവും ഒരു കല ആണെന്ന് മനസ്സിലാക്കിയ ദിവസം !
അതിഥികൾ വന്ന് ഭക്ഷണം വിളമ്പിയപ്പോൾ എനിക്ക് ചിക്കന്‍ കറി മേശപ്പുറത്ത് വെയ്ക്കാന്‍ തന്നെ പേടിയായിരുന്നു. ചിക്കന്‍ കറി ഇല്ലാതെ എന്ത് ക്രിസ്തുമസ്!  പക്ഷെ ആ  കറി എന്നെ ചതിച്ചില്ല.അതില്‍ പഞ്ചസാര യൊക്കെ അലിഞ്ഞ് എരിവും മധുരവും കൂടി ചേര്‍ന്ന്‍ ഒരു പുതിയ വിഭവം തന്നെ ആയി. നൂഡിൽസ്സിന്റെ കൂടെ ഉചിതമായത് അങ്ങനെ അറിയാതെ ആണെങ്കിലും ഞാനും എന്റേതായ signature  ആരും അറിയാതെ ഉണ്ടാക്കി.എല്ലാ വിഭവങ്ങളും കൂട്ടുകാരിയുടേതാണെന്ന് എല്ലാവർക്കും അറിയാവുന്നതു കൊണ്ട് അതിന്റെ അംഗീകാരവും കൂട്ടുകാരിക്കായിരുന്നു.അവൾക്ക് പരിചിതമല്ലാത്ത രുചി ആയതു കൊണ്ടായിരിക്കും ആ മധുരത്തിനെ കുറിച്ച് പിന്നീട് ഇടയ്ക്ക് എന്നോട് അന്വേഷിക്കാറുണ്ടായിരുന്നു.എല്ലാം നിന്റെ പാചകത്തിനോടുള്ള സമർപ്പണം എന്ന മട്ടിലായിരുന്നു  ഞാന്‍ !

പിന്നീടു പല പാചകപരീക്ഷണങ്ങളിൽ അലങ്കോലപ്പെടുമ്പോൾ .ഇങ്ങനത്തെ എന്തെങ്കിലും പരിഹാര മാർഗ്ഗങ്ങളുമായി നവീകരിക്കാറുണ്ട്. അപ്പോഴെല്ലാം എനിക്ക് ധൈര്യം തരുന്നത് ആ ചിക്കൻകറിയാണ്.…………..

 ഇന്ന്‍ പല കുക്കറി ഷോ കാണുമ്പോള്‍, പലതും ഇറ്റലി അല്ലെങ്കില്‍ യൂറോപ്പ് ചേരുവകളില്‍  നിന്ന്‍ തുടങ്ങി ചൈനയില്‍ കൂടി കടന്ന്‍ നമ്മുടെ നാടന്‍ വിഭവങ്ങളുമായി കൂട്ടിക്കലര്‍ത്തി വിശിഷ്‌ടഭോജ്യം ആയി മാറുന്നത് കാണാം  "fusion എന്ന വകുപ്പിനടിയിൽ  ഇങ്ങനത്തെ വിശിഷ്‌ടവിഭവം  കാണുമ്പോള്‍, ഞാനറിയാതെ  ഓർത്ത് പോകുന്നത് ആ ചിക്കൻ കറിയെയാണ്.ഇതുപോലത്തെ കുഴപ്പങ്ങളിൽ(confusion) നിന്നുമുള്ള ഉയിർത്തെഴുന്നേക്കലാണോ ഈ "fusion"?