7/18/17

A+


ഭക്ഷണം കഴിച്ച പ്ലേറ്റുകളും മറ്റു പാത്രങ്ങളും അടുക്കളയിൽ കൊണ്ടുവെച്ച് അവിടെത്തെ ബാക്കി ജോലികളും കഴിഞ്ഞു തിരിച്ച് വന്നപ്പോൾ, പോയപ്പോളുണ്ടായിരുന്ന സ്ഥിതിവിശേഷം ആയിരുന്നില്ല അവിടെ.ഭർത്താവ്, ലാംപ് റ്റോപ്പ് തുറന്ന് വെച്ച് ഏതോ ഗൗരവമായ പണിയിലാണ്. മകനാണെങ്കിൽ T.V കാണുന്നുണ്ടെങ്കിലും ചില വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഭർത്താവിന് കൊടുക്കുന്നുണ്ട്. അവൻ്റെ ഓരോ വാക്കുകള്‍ക്കും പ്രാധാന്യവും കൊടുക്കുന്നുമുണ്ട്. കഴിഞ്ഞ പത്ത് - പതിനഞ്ചു മിനിറ്റിനകം നടന്ന സംഭവവികാസങ്ങങ്ങൾ അറിയാതെ ഞാൻ അന്തം വിട്ടു നിന്നു.കാര്യങ്ങൾ അന്വേഷിക്കാൻ പോയില്ലെങ്കിലും അത് എന്താണെന്ന് അറിയാനുള്ള ആകാംക്ഷ ഉണ്ടായിരുന്നു.

സ്‌കൂൾ പ്രോജക്ടു മായി വീട്ടിലെത്തിയ അവൻ, ഓഫീസിലെ ഏതോ ' മീറ്റിംഗ് 'ൽ അകപ്പെട്ടുപോയ അച്ഛനെ നിരന്തരം ഫോൺ വിളിച്ചു ശല്യം ചെയ്യുകയാണ്. ശല്യം സഹിക്കാതായ അച്ഛൻ കൂട്ടുകാരനായ എൻ്റെ ഭർത്താവിന് ആ പ്രൊജക്റ്റ് ഇമെയിൽ ചെയ്തു. അവൻ, എൻ്റെ മകന്റെ സ്‌കൂളിൽ ഒരു വർഷം താഴ്ന്ന ക്ലാസ്സിലാണ് പഠിക്കുന്നത്.കഴിഞ്ഞ വർഷം മകൻ ചെയ്തതാണ്.അതുകൊണ്ടാണ് പലപ്പോഴും മകനുമായിട്ടുള്ള ചര്‍ച്ചകൾ നടക്കുന്നത്.കാര്യങ്ങളൊക്കെ മനസ്സിലാക്കിയപ്പോൾ, ഏതൊരു ഭാര്യമാർ പറയുന്ന ഡയലോഗുകളാണ് മനസ്സിലേക്ക് ഓടി വന്നത്. എന്നാലും 'മൗനം വിദ്വാനു ഭൂഷണം'!

ഓഫീസിലുള്ളവരുടെ കുടുംബമൊത്തുള്ള ഒത്തു ചേരലിൽ 'അവനെ ' കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി. ആ പ്രോജെക്ടിന് 'A+' കിട്ടിയെന്നുമാത്രമല്ല ആ സ്കൂളിന്റെ ശാഖയായ മറ്റൊരു സ്കൂളിലും പ്രദർശനത്തിന് വെച്ചു.ആ ഭാഗ്യം എല്ലാ 'A+' കാർക്കും കിട്ടില്ല.എന്തായാലും ഭർത്താവിന്റെ പരിശ്രമത്തിന് ഗുണമുണ്ടായി.

"അവൻ അങ്ങനെയാണ്, എല്ലാവരും അവനുവേണ്ടി പ്രവർത്തിക്കണമെന്ന് നിർബന്ധമാണ്". അവന്‍റെ അമ്മ, ആ വിജയരഹസ്യത്തെപ്പറ്റി പറയുകയായിരുന്നു. ഓരോ പ്രോജെക്ട് കിട്ടുമ്പോഴും വീട്ടിലെ എല്ലാവരും അവരവരുടെ ഗവേഷണത്തിന്റെ ഫലം അമ്മക്ക് ഇമെയിൽ ചെയ്തു കൊടുക്കും. അമ്മ അതിനെയെല്ലാം ചിട്ടപ്പെടുത്തിയതിനു ശേഷം പ്രിന്റ് എടുക്കും.സ്വന്തം കൈയ്യക്ഷരത്തിലാണ് എഴുതി കൊടുക്കേണ്ടത്. അതൊരു ഭാഗ്യമായിട്ടാണ് എനിക്ക് തോന്നിയത് അല്ലെങ്കിൽ 'ഏത് പ്രോജെക്ട് / എന്ത് പ്രോജെക്ട് എന്ന നിലപാടിലായിരിക്കും അവൻ !

ആ അമ്മയുടെ അവനിലുള്ള ഉത്കണഠ കണ്ടപ്പോൾ, ഞാൻ എൻ്റെ അമ്മയെക്കുറിച്ചാണ് ഓർത്തത്. പരീക്ഷയുടെ ഏതാനും നാളുകൾക്ക് മുൻപ് അമ്മ ചില സ്വപ്നങ്ങൾ കാണും. പഠിക്കാതെ നടക്കുന്ന ഞാൻ നല്ല മാർക്ക് ഇല്ലാത്തതു കൊണ്ട് ആ ക്ലാസ്സിൽ തോൽക്കുന്നതും ആ പ്രദേശത്തെ എന്നേക്കാളും പ്രായം കുറഞ്ഞ കുട്ടികൾ എൻ്റെ കൂടെ ഒരേ ക്ലാസ്സിൽ പഠിക്കുന്നതും എന്നെ കളിയാക്കുന്നതൊക്കെ ആയിരിക്കും, അതിലെ ഉള്ളടക്കം. അതൊക്കെ കേൾക്കുന്നതോടെ അത്രയും നാളും പാഠപുസ്തകത്തിനകത്ത് ബാലരമയും പൂമ്പാറ്റ യും വായിച്ചിരുന്ന ഞാൻ, കഥാപുസ്തകത്തിനകത്ത് പാഠപുസ്തകങ്ങൾ വെച്ച് വായിക്കാൻ തുടങ്ങും. എൻ്റെ പഠിക്കുന്ന രീതി അനുസരിച്ച് സ്വപ്നങ്ങളുടെ എണ്ണം കൂടുകയോ കുറയുകയോ ചെയ്യുന്നതാണ്. അങ്ങനത്തെ ചില സ്വപ്നങ്ങൾ ഞാനുമായി പങ്കിടുന്നതോടെ അമ്മയുടെ ചുമതല കഴിഞ്ഞുവെന്ന് തന്നെ പറയാം.

ചരിത്രം ആവർത്തിക്കുന്നു ...ഇങ്ങനത്തെ സ്വപ്നക്കഥകൾ മകന്റെ അടുത്ത് പറഞ്ഞപ്പോൾ, കിട്ടിയ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു.ഒരു തോൽ‌വിയിൽ കൂടി അവന് കിട്ടുന്നത് 50-52 പുതിയ കൂട്ടുകാർ ഗൃഹപാഠങ്ങളോ പഠിക്കാനോ ഒന്നുമില്ല എല്ലാതും ഈ വർഷം പഠിക്കുന്നതാണല്ലോ? 'Be positive, be happy' ആ വക സന്ദേശങ്ങൾ അക്ഷരംപ്രതി ഉൾക്കൊണ്ടിട്ടാണ് അവനിരിക്കുന്നത്. അതോടെ ഞാൻ പിന്നീട് ഒരു തരം സ്വപ്നങ്ങളും കണ്ടിട്ടില്ല എന്നു പറയാം.

അവിടെ വന്നിട്ടുള്ളവരില്‍ മിക്കവരും അവനെ അഭിനന്ദിക്കാന്‍ മറന്നില്ല. മറ്റു മാതാപിതാക്കന്മാരുടെ സ്ഥിതിയും മറിച്ചല്ല. എല്ലാവരും അവരവരുടെ കുട്ടികളുടെ പാഠ്യപദ്ധതിയിലും മറ്റു കാര്യങ്ങളിലും കുട്ടികളേക്കാളും താത്‌പര്യമുള്ളവയായിരുന്നു. ആ ഗവേഷണത്തിലൂടെ നേടിയ പുതിയ അറിവുകളെക്കുറിച്ചാണ് ഭർത്താവ് പറഞ്ഞതെങ്കിൽ അത് എങ്ങനെ എഴുതണം എന്നതിനെക്കുറിച്ചുള്ള രീതിയെപറ്റിയാണ് മകന് പറയാനുണ്ടായിരുന്നത്.  ആ ശൈലിയിൽ എഴുതാഞ്ഞതു കൊണ്ട് അവന് A യെ കിട്ടിയുള്ളൂ എന്ന് അവൻ സങ്കടത്തോടെ അറിയിച്ചു. ഒരുപക്ഷേ സ്ഥിരം മടുത്ത ഓഫീസ് വിഷയങ്ങളിൽ നിന്നുള്ള രക്ഷ എന്ന പോലെയായിരിക്കും എല്ലാവരും ആ വിഷയത്തെക്കുറിച്ച് ആധികാരമായി സംസാരിച്ചു കൊണ്ടിരുന്നു. കുട്ടികളുടെ പഠിത്തക്കാര്യങ്ങളിൽ കാര്യമായിട്ട് ശ്രദ്ധിക്കാത്ത ഞാൻ, ആ സദസ്സിൽ ഒറ്റപ്പെടുന്നത് പോലെയായി.

യാത്ര പറയാൻ നേരം എല്ലാവരുടേയും അഭിനന്ദനങ്ങൾ ഏറ്റു വാങ്ങിക്കൊണ്ട് നിൽക്കുന്ന അവനോടും അവൻ്റെ അമ്മയോടും എല്ലാവിധ വിജയാശംസകൾ ആശംസിച്ചു കൊണ്ട് പിരിഞ്ഞപ്പോഴുംആ അമ്മ പറയുന്നുണ്ടായിരുന്നു, "അവൻ അങ്ങനെയാണ്, എല്ലാവരും അവനുവേണ്ടി പ്രവർത്തിക്കണമെന്ന് നിർബന്ധമാണ്". അതിനായിട്ടുള്ള എല്ലാ സഹായസഹകരണങ്ങൾ വാഗ്ദാനംചെയ്തപ്പോൾ ഭർത്താവ് എന്നെ നോക്കി കണ്ണുരുട്ടിയോ എന്നൊരു സംശയം.

സത്യത്തിൽ ആർക്കാണ് A+ അർഹയായത് അവനോ അവൻ്റെ അമ്മയോ മകനോ ?

7/1/17

മരങ്ങളും ഈ ഞാനും

എല്ലാ കോലാഹങ്ങളും കഴിഞ്ഞ് എല്ലാവരും അവരവരുടെ തിരക്കിലേക്ക് തിരിഞ്ഞു. എന്‍റെ മനസ്സിലേക്ക് ഓടി വന്നത് വൈലോപ്പിള്ളിയുടെ ‘മാമ്പഴം’ എന്ന കവിതാശകലമാണ്. കുഞ്ഞുനാളിൽ ഭാവമയമായി പാടി തകർത്തിട്ടുള്ളതാണ്. ഇവിടെ എന്തായാലും അത്രയും വികാരം കൊള്ളേണ്ട കാര്യമില്ലെങ്കിലും വെറുതെ .......

കുഞ്ഞുനാൾ മുതലേ ചെടികൾ നട്ട് വളർത്താൻ എനിക്കിഷ്ടമായിരുന്നു. അച്ഛന്‍റെ ജോലി സംബന്ധമായ കാരണങ്ങളാൽ വാടകവീട്ടിൽ ആയിരുന്നു ഞങ്ങളുടെ  താമസം. ചെടികൾ അവരുടെ സ്നേഹം പൂവും ഫലങ്ങളുമായി എന്നോട് കാണിക്കുമ്പോഴേക്കും ഞങ്ങൾക്ക് ആ വീട് മാറേണ്ടി വരുമായിരുന്നു. പുതിയ സ്ഥലത്തും ഒരു പിന്തുടര്‍ച്ച  എന്ന പോലെ ആയിരുന്നു  ചെടികള്‍   നട്ടുവളര്‍ത്തുന്നതും വീടു മാറുന്നതും. ഇന്നും അത് തുടര്‍ന്ന് കൊണ്ടിരിക്കുന്നു.  കല്യാണം കഴിഞ്ഞതോടെ താമസം ഫ്ലാറ്റിലേക്കും ചെടികളൊക്കെ ചട്ടിയിൽ ആയിയെന്നു മാത്രം.പതിവ് പോലെ പൂക്കളും കായ്കളും ആകുമ്പോൾ ഭർത്താവിന്റെ ജോലിയുടെ ഭാഗമായി അതൊക്കെ ആർക്കെങ്കിലും കൊടുത്ത്, എല്ലാവരോടും "റ്റാറ്റാ' പറഞ്ഞു പോകാറാണു പതിവ്. "നീ ഇങ്ങനെ ചെടികൾ നട്ട് വളർത്തുന്നതു കൊണ്ട് നിനക്ക് വേണ്ടിയും ആരെങ്കിലും ചെടികൾ നട്ടു വളർത്തുന്നുണ്ടാകും" എന്നൊക്കെ തത്വശാസ്ത്രം പറഞ്ഞു കൊണ്ട് പലരും എന്നെ ആശ്വസിപ്പിക്കാൻ ശ്രമിക്കാറുണ്ട്. പക്ഷേ എനിക്ക് അതൊന്നും  വലിയ വിഷമമായി  തോന്നാറില്ല.

താമസിക്കുന്ന 'വില്ല'യില്‍  വളര്‍ത്തി കൊണ്ടു  വന്ന മാവിന്‍റെ തൈകള്‍ ,  ഏകദേശം എന്നേക്കാളും ഉയരത്തില്‍ ആയപ്പോഴാണ് വീട്ടുകാർ ശ്രദ്ധിക്കുന്നത്. “വീടിന്‍റെ തൊട്ടടുത്ത് ആരെങ്കിലും ഇത്രയും വലിയ മരം നടുമോ?” എന്ന ചോദ്യമായി വീട്ടുകാരും  നാട്ടുകാരും.  കണ്മുൻപിൽ  വെട്ടിക്കളയാൻ എനിക്കും വിഷമം. വലിയ ഒരു പൂച്ചെട്ടിയിൽ മാറ്റി നട്ടെങ്കിലും അത് ഇഹലോകവാസം വെടിയാൻ അധികം നാളുകൾ വേണ്ടി വന്നില്ല. അതോടെ അതിന് ഒരു തീരുമാനം ആയി.
പിന്നീടുണ്ടായിരുന്നത് മതിലിന്‍റെ അടുത്തായിരുന്നു. വീടും മതിലും തമ്മിൽ 'ഇട്ടാവട്ടം' സ്ഥലമാണുള്ളത്. അതോടെ എല്ലാവർക്കും മതിലിനെ കുറിച്ചുള്ള ദു:ഖമായി. 'ഞാൻ  ഇവിടെ നിന്ന് പോകുന്നതോടെ മാവ് മുറിച്ചേക്കൂ,” എന്ന് പറഞ്ഞ് ഞാൻ ശക്തമായി മാവിന് വേണ്ടി വാദിച്ചു. ഒരു മരം വളർത്തി എടുക്കാനുള്ള പ്രായാസമേ!
എല്ലാം കണ്ടും കേട്ടും നിന്ന മാവ്, എന്നെ സന്തോഷിപ്പിക്കാനാവും കഴിഞ്ഞ ഫെബ്രുവരിയിൽ പൂവിട്ടു. ചെറിയ കണ്ണിമാങ്ങകൾ ഉണ്ടായി. ഡൽഹിയിലെ ചൂടിന്റെ ഭാഗമായി പലതും കരിഞ്ഞ് കരിക്കട്ട പോലെ നിലം പതിച്ചു.എന്നാലും ഏതാനും മാങ്ങകൾ പിന്നെയും വളർന്നു.അതോടെ അടുത്ത പ്രശ്നമായി നാട്ടുകാർ എത്തി. മാങ്ങ പഴുക്കുന്നതോടെ കുരങ്ങന്മാർ കൂട്ടത്തോടെ വരാനുള്ള ചാൻസ് ഉണ്ട്. ഇവിടെ ഇപ്പോൾ അവരുടെ ശല്യം ഇല്ല. അതിനും ഒരു ഒറ്റയാൾ പട്ടാളം പോലെ മറുപടി പറഞ്ഞു നിന്നു. ആദ്യമായിട്ടാണ് ഞാന്‍ നട്ടുവളര്‍ത്തിയ ഒരു ചെടിയില്‍ നിന്നു ഫലം കിട്ടുന്നത്.വളര്‍ന്നു വരുന്ന മാങ്ങകള്‍ ആയിരുന്നു അപ്പോഴും ഒരു സന്തോഷം.

മഴയോ കാറ്റോ ഒന്നുമില്ലാതെ തന്നെ മരം ഏതോ താണ്ഡവം നൃത്തമാടുകയാണ്. കുരങ്ങനെ പ്രതീക്ഷിച്ചാണ് പോയി നോക്കിയതെങ്കിലും ഒരു മനുഷ്യൻ മരത്തിന്റെ ശാഖകൾ വലിച്ച് താഴ്ത്തി മാങ്ങകൾ പറിക്കുകയാണ്."അയ്യോ" എന്ന എൻ്റെ വിളി അദ്ദേഹം മാത്രമല്ല കോളനി മുഴുവൻ കേട്ടു. സെക്യൂരിറ്റിക്കാരും ക്യാമറ കളുമായി സുരക്ഷിതമായ ഒരു സ്ഥലം ആയിട്ടാണ് ഞങ്ങൾ ഓരോരുത്തരും വിചാരിച്ചിരിക്കുന്നത്. അല്ലെങ്കിലും നേരിട്ടറിയുമ്പോഴല്ലേ പല മുൻവിധികളും നമ്മുക്ക് തെറ്റാണെന്ന് മനസ്സിലാവുക.

"അയ്യോ" എന്ന വിളി ഒരു പ്രദേശത്തെ ആളുകളെ സടകുടഞ്ഞെണീപ്പിച്ചു. കേട്ടറിഞ്ഞും കണ്ടറിഞ്ഞും വന്നവർ കള്ളനെ പിടിക്കുക  എന്ന ദൗത്യത്തിലായിരുന്നു. അതിന്റെ ആദ്യ പടിയായി ക്യാമറയിൽ കൂടി കള്ളനെ കുറിച്ച് ഏകദേശം രൂപം മനസ്സിലാക്കി എടുത്തു. അടുത്തുതന്നെ കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അവിടത്തെ ജോലിക്കാർ ആരെങ്കിലും ആയിരിക്കുമെന്നാണ് എല്ലാവരുടേയും അഭിപ്രായം. സെക്യൂരിറ്റിക്കാർ അവരുടെ എല്ലാം "ഐഡൻറിറ്റി കാർഡ്" സൂക്ഷിച്ചിട്ടുണ്ട്. പലരുടേയും ആധാർ കാർഡ് ആണ്. അതിലെ ഫോട്ടോ വെച്ച് അപ്പോൾ അവിടെ ജോലി ചെയ്യുന്നവരെ തന്നെ മനസ്സിലാക്കാൻ പറ്റുന്നില്ല എന്നതാണ് സത്യം.

പലർക്കും തോറ്റു പിൻവാങ്ങേണ്ടി വന്ന വിഷമം ആയിരുന്നു. ഇതിൽ എന്ത് പുതുമയാണ് ഉള്ളത് ഇതൊക്കെ നമ്മുടെ ദേശീയ സ്വഭാവം ആണല്ലോ, അങ്ങനെ ഓരോരുത്തരും  സ്വയം സമാധാനിക്കാൻ ശ്രമിക്കുമ്പോഴും ........ചില കാര്യങ്ങൾ അങ്ങനെയാണ് എത്ര സ്വയം സമാധാനിച്ചാലും അതിനെല്ലാം മുകളിൽ കയറി നിന്ന് അവ നമ്മളെ നോക്കി കൊഞ്ഞനം കുത്തും.പലതരത്തിലുള്ള മാമ്പഴങ്ങൾ കൊണ്ടാണ് ഓരോ  ' ഫ്രൂട്ട് ഷോപ് ' എന്നിട്ടും ഇങ്ങനെ പറിക്കേണ്ട കാര്യമുണ്ടോ അല്ലെങ്കിൽ മാവ് നട്ട് വളർത്തേണ്ട കാര്യമുണ്ടോ .....പല ചിന്തകളിലാണ് നാട്ടുകാർ.

ഒരു മരം നട്ടു വളർത്തിയതിന്റെ ഖിന്നതയിൽ ഈ ഞാനും !!!