11/29/16

സലെബ്രിറ്റി

പുലിക്കളിയോട് സാമ്യമുള്ള ഷർട്ടും തൊപ്പിയും നല്ല കറുത്ത കണ്ണാടിയും ധരിച്ച് വണ്ടിയിലേക്ക് കേറി വരുന്ന  ആ ചെറുപ്പക്കാരനെ ശ്രദ്ധിക്കാതിരിക്കാൻ  കഴിഞ്ഞില്ല. അത്രയും നേരം ഭർത്താവുമായി കൊഞ്ചിയും കുഴഞ്ഞും ഇരുന്ന എന്റെ അടുത്ത സീറ്റിലെ പെൺകുട്ടി, അയാളെ കണ്ടതും ഒറ്റ കുതിപ്പിന് അവന്റെ അടുത്തെത്തി, സൗഹൃദസംഭാഷണത്തിലും അവനുമായിട്ടുള്ള സെൽഫിയുടെ ലോകത്തായി.ഇന്നത്തെ യാത്രകളിൽ മിക്കവരും അവരവരുടെ ലോകത്തായിരിക്കും. ഒരു പരിചയഭാവമോ സൗഹൃദസംഭാഷണത്തിനോ ആരും തയ്യാറല്ല.എല്ലാവരും മൗനത്തിന്റെ ഒരു കോട്ട കെട്ടി ആരോട് പിണങ്ങി ഇരിക്കുന്നതു പോലെയാണ്.യാത്രകളിൽ മിക്കവാറും ആളുകളെയും അവരുടെ ഭാവങ്ങളേയും നോക്കിയിരിക്കാൻ എനിക്കിഷ്ടമാണ്.അടുത്തിരിക്കുന്നവർ കല്യാണം കഴിഞ്ഞ് വല്ല"ഹണിമൂൺ ട്രിപ്പ്" ന് പോകുന്നവരായിട്ടാണ്, ഞാൻ വിചാരിച്ചിരുന്നത്. ആ അവളാണോ, തൊപ്പിക്കാരനുമായിട്ട് "സെൽഫി എടുക്കുന്നത്..? സെൽഫിയിലെ   "പോസ്സുകളായ രണ്ടു പേരുടെ മുഖം ചേർത്തു വെച്ചതും, തോളിൽ കൈയ്യിട്ടുള്ള പോസ്സുകൾ എന്നെ കൂടുതൽ മാനസികപിരിമുറക്കത്തിലാക്കി. പഴയകാല സിനിമയിൽ ആണെങ്കിൽ അങ്ങനത്തെ ഒരു ഫോട്ടോയാണ്, കഥയിലെ പ്രധാന വില്ലന്‍. ആ നായികമാർക്ക് വേണ്ടി എന്തുമാത്രം കണ്ണുനനച്ചിരിക്കുന്നു എന്നെപ്പോലെയുള്ളവര്‍. അതു കൊണ്ട് തന്നെ അവളുടെ ഭർത്താവിന്റെ മുഖഭാവത്തെ ഞാൻ ഇടംകണ്ണിട്ട് നോക്കി, അവിടെ  വലിയ കോളിളക്കമൊന്നും കാണാത്ത കാരണം ആ തത്സമയ പരിപാടികളിൽ ഞാനും ആസ്വാദകനായി!

ആകാംക്ഷയോടെയുള്ള "അതാരാ" എന്ന ചോദ്യം. തിരിച്ചു വന്നിരുന്ന പെൺകുട്ടിയോട് ആയിരുന്നെങ്കിലും സെൽഫി എടുത്ത് തിരിച്ച് പോകുന്ന ഒരു ചെറിയ കുട്ടി, അയാളുടെ പേര് പറഞ്ഞു തന്നു.അതാരാണ് എന്നായി അടുത്ത ചോദ്യം.MTV യിലെ ഒരു അവതാരകനാണ്.കൂട്ടത്തിൽ എന്നോട് ഒരു ചോദ്യവും, ആന്‍റിക്ക് ഇവരെയൊന്നും അറിഞ്ഞുകൂടേ- "ഇല്ല-എന്ന് തലയാട്ടി കാണിച്ചെങ്കിലും. എന്റെ ജി.കെ (general knowledge) യുടെ കാര്യത്തിൽ ഞാൻ ആകെ ചെറുതായതു പോലെ തോന്നി.പണ്ട് ഡൽഹി കാണാൻ വന്ന കുടുംബത്തിലെ കുട്ടിക്ക്, നെഹ്‌റു ഗാന്ധി, ഇന്ദിരാ ഗാന്ധി യുടെയൊക്കെ മ്യൂസിയം കാണാൻ പോയപ്പോൾ അവരെപ്പറ്റി മൊത്തം "കൺഫ്യൂഷൻ " ആയിരുന്നു. അതൊക്കെ മനസ്സിലാക്കി കൊടുത്തത് ഞാനായിരുന്നു.പൊതുവെ റ്റി.വി പരിപാടികളോട് താത്പര്യം ഇല്ലാത്തതു കൊണ്ട് ഇങ്ങനത്തെ "ഷോ" കൾ കാണാറില്ല. അതുകൊണ്ട് ഉണ്ടായ നാണക്കേടാണിത്. ഇനി ഇതൊക്കെ ആരോട് പറയാൻ, അല്ലെങ്കിലും ഇന്നത്തെ കാലത്ത് അവരെക്കാളും പ്രാധാന്യം ഇവർക്കാണല്ലോ! ഒരുപക്ഷെ ഞാൻ തന്നത്താൻ മനസ്സമാധാനം കാണുകയായിരുന്നു.

മിക്കവരും അവനുമായിട്ടുള്ള സെൽഫിയുടെ തിരക്കിലാണ്.എല്ലാവരോടും വിനയാന്വിതനായിട്ടാണ് പെരുമാറ്റമെങ്കിലും ആളുകളുടെ ശ്രദ്ധപിടിച്ചെടുക്കാനായിട്ട് തെരഞ്ഞെടുത്ത വേഷവിധാനങ്ങളിൽ അവൻ വിജയിച്ചിരിക്കുന്നു.വലിയ വൃത്താകൃതിയിലുള്ള തൊപ്പി കാണാൻ ആകർഷണമാണെങ്കിലും അനുസരണയില്ലാത്ത കൊച്ചുകുട്ടിയെ പോലെയായിരുന്നു. തലയുടെ ഓരോ അനക്കത്തിലും അടുത്തുള്ളവരുടെ കണ്ണാടിയുടെ സ്ഥാനം തെറ്റിക്കുകയും പലരുടെ മുഖത്തും പോറലുകളുണ്ടാക്കി.എന്നാലും പലർക്കും തൊപ്പി വെച്ചിട്ടുള്ള അവതാരകന്റെ കൂടെയുള്ള സെൽഫിക്കാണ് ഡിമാന്‍ഡ്.അദ്ദേഹം, അടുത്ത പ്രോജക്ട് -നെ കുറിച്ചും ഇപ്പോഴത്തെ പരിപാടിയിലെ തമാശകളെ കുറിച്ചും  ചില നാട്ടുകാരെ കണ്ടുപിടിച്ച് അവിടത്തെ വിശേഷങ്ങൾ ആരായുന്നുണ്ടെങ്കിലും അതിലൊക്കെ ആർക്കെങ്കിലും താത്പര്യമുണ്ടെന്ന് തോന്നുന്നില്ല.പലർക്കും എടുത്ത ഫോട്ടോ, കൂട്ടുകാർക്ക് അയച്ചു കൊടുക്കുന്നതിനും അതിലെ കമന്റ്സ് -നുമാണ് പ്രാധാന്യം.


 എന്തൊക്കെയാണെങ്കിലും "സലെബ്രിറ്റി'യുടെ വരവോടെ, യാത്രക്കാരെല്ലാം ഉഷാറായി. കേട്ടും കണ്ടും അറിഞ്ഞ് വന്ന ആളുകൾ അദ്ദേഹത്തിന്റെ ചുറ്റും എപ്പോഴും ഉണ്ടായിരുന്നു.  എത്ര പെട്ടെന്നാണ് എല്ലാവരും അവരവരുടെ മൗനത്തിന്റെ കോട്ടയിൽ നിന്നും പുറത്തിറങ്ങിയത്.

എന്റെ യാത്ര ഇത്രയും രസകരമാക്കി തന്നതിന്റെ നന്ദി സൂചകമായി, ഞാനും ഒരു "ഷേക്ക് ഹാൻഡ് കൊടുത്ത്, അദ്ദേഹത്തോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ, മനസ്സിലറിയാതെ വന്ന വരികൾ
കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ 
കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍ 
രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍
മാളിക മുകളേറിയ മന്നന്റെ തോളില്‍
മാറാപ്പു  കെട്ടുന്നതും  ഭവാന്‍