7/31/18

ന്‍റെ പിഴ ….എന്‍റെ വലിയ പിഴ




ഏതൊരു തെറ്റു ചെയ്യുന്നവനും അവരുടേതായ ചില ന്യായീകരണങ്ങള്‍ ഉണ്ടല്ലോ,
അല്ലാതെ 'പഴുത്ത ഇലകള്‍ പൊഴിയുമ്പോള്‍ പച്ചിലകള്‍ ചിരിക്കുന്നതുപ്പോലെ'
എന്നൊന്നും മുത്തച്ഛന് തോന്നരുത്.ഓരോ തെറ്റു ചെയ്യുവാനും  പ്രേരിപ്പിക്കുന്നത്
അതിൻ്റെ പുറകിലെ സാഹചര്യങ്ങളാണല്ലോ. അതിപ്പോൾ സർക്കാരിന്റെ
കാര്യമാകുമ്പോൾ, ദൈവത്തിന്റെ മുൻപിൽ കണ്ണടച്ചു പ്രാർത്ഥിക്കുന്നതുപ്പോലെ,
അവിടെനിന്ന് തരുന്നതെന്തും സ്വീകരിക്കാറല്ലേ, പതിവ്. ഒരു പരിധിവരെ സർക്കാർ
കാര്യങ്ങളും അങ്ങനെത്തന്നെ.


നസ്രാണിക്ക് സ്വന്തം പേരിനേക്കാളും പ്രാധാന്യമാണ്, കുടുംബത്തിന്റെ പേര്.
അതിൽ കുടുംബത്തിന്റെ പാരമ്പര്യം, മഹിമ ..........എന്ന് വേണ്ട എല്ലാ ചേരുവകളും
ചേർന്നിട്ടുണ്ട്. എന്നെ കെട്ടിക്കാൻ നേരത്തും മുത്തച്ഛൻ ഇതിനെല്ലാം വളരെയധികം
പ്രാധാന്യം കൊടുത്തിരുന്നു എന്നറിയാം. എന്തു ചെയ്യാം,  വടക്കെ ഇന്ത്യയിലെ
ഏതോ സിറ്റിയിലിരുന്ന്, അദ്ദേഹം പാസ്പ്പോ ർട്ടിനുപേക്ഷിച്ചപ്പോൾ, കുടുംബപ്പേര്,
പാരമ്പര്യം ......ഇതൊന്നുമറിയാത്ത ഏതൊരു ഉദ്ദ്യോഗസ്ഥന്റെ അശ്രദ്ധകാരണം
കുടുംബപ്പേരിലെ ഇംഗ്ലീഷ് അക്ഷരങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോയി.
അദ്ദേഹത്തിന്റെ ഭാര്യ എന്ന നിലയിൽ എന്റെ പാസ്‌പ്പോർട്ടിലും ആ കുടുംബപ്പേര്
സ്വീകരിക്കേണ്ടി വന്നു. അതിലെ തെറ്റുതിരുത്താൻ പോയാലുണ്ടാകുന്ന
കാലത്താമസം ഓർത്തപ്പോൾ അതിനൊന്നും വലിയ പ്രാധാന്യം
കൊടുത്തില്ലയെന്നതും സത്യം. എൻ്റെ പിഴ, ഇപ്പോൾ കുട്ടികൾക്കും ആ പുതിയ
കുടുംബപ്പേരിലാണ് പാസ്പോര്ട്ട്. അങ്ങനെ മുത്തച്ഛൻ കണ്ടുപിടിച്ച് തന്ന  മഹിമ ,
പാരമ്പര്യമെല്ലാം തഥൈവ.അല്ലെങ്കിലും
'ഞാൻ നിങ്ങൾക്ക് പിതാവും നിങ്ങൾ എനിക്കു പുത്രന്മാരും പുത്രികളും ആയിരിക്കും
എന്ന് സർവശക്തനായ കർത്താവ് അരുളിച്ചെയ്യുന്നു.'(2.കൊറി 6 :18 )


അപ്പോൾ പിന്നെ നമ്മൾ ഇതിനൊക്കെ ഇത്രയും പ്രാധാന്യം കൊടുക്കണോ ?
ഇന്നത്തെ പാസ്പോർട്ട് ഓഫീസ് എന്നു പറയുന്നത്,വിസ്മയങ്ങളുടെ ഒരു
ഭാണ്ഡക്കെട്ടുപ്പോലെയായി. ഉദോഗ്യസ്ഥരിൽ പലരും ചെറുപ്പക്കാരാണ്.
അതുകൊണ്ടായിരിക്കാം പഴയതുപ്പോലെയുള്ള അധികാരത്തിന്റെയോ
ഔദ്ധത്യത്തിന്റേയോ മനഃസ്ഥിതില്ല.ബാലിശമായ പിടിവാശികളും
എങ്ങനെയെങ്കിലും നിരാകരിക്കുക എന്ന മനോഭാവമില്ല.
'ഓൺലൈൻ അപ്ലിക്കേഷൻ & ഓഫീസിൽ ചെല്ലേണ്ട സമയത്തെക്കുറിച്ചുള്ള
sms. ടോക്കൺ നമ്പർ കിട്ടിക്കഴിഞ്ഞാൽ കാത്തിരിക്കാനായിട്ട് കസേരകൾ
ഉണ്ടെങ്കിലും വെറുതെ ഉന്തും തള്ളുമായിട്ട് ചില ആളുകളെ  മാത്രമാണ്, ശല്യമായിട്ട്
തോന്നിയത്.ഇതൊക്കെ കാണുമ്പോൾ പഴയക്കാലം ഓർക്കാതിരിക്കാൻ കഴിഞ്ഞില്ല.
തനതായ ആപ്ലിക്കേഷൻ ഫോം & അതിന് ആവശ്യമായ പ്രമാണങ്ങളുമായി
ഓഫീസ് തുറക്കുന്നതിനു മുൻപേയുള്ള കാത്ത് നിൽപ്പും അതു കഴിഞ്ഞ് ഓടിയും
ഉന്തിയും തള്ളിയും ക്യൂ യിൽ സ്ഥാനം പിടിക്കുന്നതും ഒരു ചെറിയ സംഭവമല്ല.
അതിനിടയ്ക്ക് എല്ലാം ശരിയാക്കിത്തരാമെന്ന വാഗ്ദാനമായിട്ടുള്ള ഏജന്റുമാരും
ശരിക്കും മടുപ്പിക്കുന്ന ഒരന്തരീക്ഷമായിരുന്നു.
നിശ്ചയദാര്‍ഢ്യവും കൃത്യമായ ലക്ഷ്യബോധവും കുടുംബത്തിന്റെ
നെടുംതൂണുമൊക്കെയായ മുത്തച്ഛൻ ഇന്ന് കാലത്തിന്റെ യവനികക്കപ്പുറമാണ്.
എന്നാലും ഈ തെറ്റ് ഒരിക്കലും പൊറുക്കുകയില്ല എന്നറിയാം.  എൻ്റെ പാസ്‌പോർട്ടിൽ
അച്ഛന്റെ പേരിന്റെ കൂടെയുള്ള 'initial' വിപുലീകരിച്ചപ്പോൾ,പഴയതുപ്പോലെ ഏതോ
ഉദ്യോഗസ്ഥന്റെ വിവരമില്ലായ്‌മ പോലെ ഇംഗ്ലീഷ് അക്ഷരങ്ങൾ
മാറിപ്പോയില്ലെങ്കിലും അദ്ദേഹം ആ പേരിനെയങ്ങു ചുരുക്കിക്കളഞ്ഞു.അദ്ദേഹം ഒരു
മിനിറ്റു കൊണ്ടുണ്ടാക്കിയ തെറ്റിനെ തിരുത്താനായിട്ട്, നമ്മള്‍ വലിയ വില
കൊടുക്കേണ്ടിവരും. അതിനായിട്ട് നമ്മള്‍ മാസങ്ങള്‍ തന്നെ ആ ഓഫീസില്‍  
ചിലവാക്കേണ്ടി വരും.പോരാത്തതിന് മുത്തച്ഛന്‍റെ പേര് എന്താണെന്ന് കാണിക്കുന്ന
തെളിവുകളും സര്‍ട്ടിഫിക്കറ്റുകളും വേറെ. എന്റെ വലിയ പിഴ.
ഓഫീസിലെ അനുഭവങ്ങള്‍ ആഹ്ളാദത്തിന്‍ കൊമ്പില്‍ തൂങ്ങിയാടിയെങ്കിലും
ആ പുസ്തകം കൈയ്യില്‍ കിട്ടാനുള്ള കടമ്പകളില്‍ മര്യാദക്കേടുകള്‍
ധാരാളമുണ്ടായിരുന്നു.നമ്മുടെ ആദര്‍ശങ്ങളില്‍ മുറുക്കെപ്പിടിച്ചപ്പോള്‍ അവ
കൈയ്യിലെത്താന്‍ വൈകി കൊണ്ടിരുന്നു.ചെയ്യേണ്ട കാര്യങ്ങളും നമ്മുടെ
ആദര്‍ശങ്ങളും എല്ലാം അനായാസമായി ചെയ്യാൻ സാധിക്കാത്തതും  അതിനു വേണ്ട
സമയം മറ്റൊരു വില്ലന്‍ ആവുന്നതുക്കൊണ്ടും ചില കാര്യങ്ങൾ അറിഞ്ഞു
കൊണ്ടുത്തന്നെ വേണ്ടെന്നു വെയ്ക്കുകയാണ്. ഈ പേരിൽ വന്ന വ്യത്യാസങ്ങളും
അങ്ങനെത്തന്നെ.


"നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതു
പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ ( ലൂക്കാ (6 :36) )


എന്നാണല്ലോ, അതുകൊണ്ടു മുത്തച്ഛൻ എന്നോട്   ക്ഷമിക്കുമല്ലോ!





















2 comments:

  1. നസ്രാണിക്ക് സ്വന്തം പേരിനേക്കാളും പ്രാധാന്യമാണ്, കുടുംബത്തിന്റെ പേര്.
    അതിൽ കുടുംബത്തിന്റെ പാരമ്പര്യം, മഹിമ ..........എന്ന് വേണ്ട എല്ലാ ചേരുവകളും
    ചേർന്നിട്ടുണ്ട്.

    ReplyDelete
    Replies
    1. ha .....ha .....അങ്ങനെ തോന്നിയിട്ടില്ലേ ?

      Delete