7/18/17

A+


ഭക്ഷണം കഴിച്ച പ്ലേറ്റുകളും മറ്റു പാത്രങ്ങളും അടുക്കളയിൽ കൊണ്ടുവെച്ച് അവിടെത്തെ ബാക്കി ജോലികളും കഴിഞ്ഞു തിരിച്ച് വന്നപ്പോൾ, പോയപ്പോളുണ്ടായിരുന്ന സ്ഥിതിവിശേഷം ആയിരുന്നില്ല അവിടെ.ഭർത്താവ്, ലാംപ് റ്റോപ്പ് തുറന്ന് വെച്ച് ഏതോ ഗൗരവമായ പണിയിലാണ്. മകനാണെങ്കിൽ T.V കാണുന്നുണ്ടെങ്കിലും ചില വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഭർത്താവിന് കൊടുക്കുന്നുണ്ട്. അവൻ്റെ ഓരോ വാക്കുകള്‍ക്കും പ്രാധാന്യവും കൊടുക്കുന്നുമുണ്ട്. കഴിഞ്ഞ പത്ത് - പതിനഞ്ചു മിനിറ്റിനകം നടന്ന സംഭവവികാസങ്ങങ്ങൾ അറിയാതെ ഞാൻ അന്തം വിട്ടു നിന്നു.കാര്യങ്ങൾ അന്വേഷിക്കാൻ പോയില്ലെങ്കിലും അത് എന്താണെന്ന് അറിയാനുള്ള ആകാംക്ഷ ഉണ്ടായിരുന്നു.

സ്‌കൂൾ പ്രോജക്ടു മായി വീട്ടിലെത്തിയ അവൻ, ഓഫീസിലെ ഏതോ ' മീറ്റിംഗ് 'ൽ അകപ്പെട്ടുപോയ അച്ഛനെ നിരന്തരം ഫോൺ വിളിച്ചു ശല്യം ചെയ്യുകയാണ്. ശല്യം സഹിക്കാതായ അച്ഛൻ കൂട്ടുകാരനായ എൻ്റെ ഭർത്താവിന് ആ പ്രൊജക്റ്റ് ഇമെയിൽ ചെയ്തു. അവൻ, എൻ്റെ മകന്റെ സ്‌കൂളിൽ ഒരു വർഷം താഴ്ന്ന ക്ലാസ്സിലാണ് പഠിക്കുന്നത്.കഴിഞ്ഞ വർഷം മകൻ ചെയ്തതാണ്.അതുകൊണ്ടാണ് പലപ്പോഴും മകനുമായിട്ടുള്ള ചര്‍ച്ചകൾ നടക്കുന്നത്.കാര്യങ്ങളൊക്കെ മനസ്സിലാക്കിയപ്പോൾ, ഏതൊരു ഭാര്യമാർ പറയുന്ന ഡയലോഗുകളാണ് മനസ്സിലേക്ക് ഓടി വന്നത്. എന്നാലും 'മൗനം വിദ്വാനു ഭൂഷണം'!

ഓഫീസിലുള്ളവരുടെ കുടുംബമൊത്തുള്ള ഒത്തു ചേരലിൽ 'അവനെ ' കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി. ആ പ്രോജെക്ടിന് 'A+' കിട്ടിയെന്നുമാത്രമല്ല ആ സ്കൂളിന്റെ ശാഖയായ മറ്റൊരു സ്കൂളിലും പ്രദർശനത്തിന് വെച്ചു.ആ ഭാഗ്യം എല്ലാ 'A+' കാർക്കും കിട്ടില്ല.എന്തായാലും ഭർത്താവിന്റെ പരിശ്രമത്തിന് ഗുണമുണ്ടായി.

"അവൻ അങ്ങനെയാണ്, എല്ലാവരും അവനുവേണ്ടി പ്രവർത്തിക്കണമെന്ന് നിർബന്ധമാണ്". അവന്‍റെ അമ്മ, ആ വിജയരഹസ്യത്തെപ്പറ്റി പറയുകയായിരുന്നു. ഓരോ പ്രോജെക്ട് കിട്ടുമ്പോഴും വീട്ടിലെ എല്ലാവരും അവരവരുടെ ഗവേഷണത്തിന്റെ ഫലം അമ്മക്ക് ഇമെയിൽ ചെയ്തു കൊടുക്കും. അമ്മ അതിനെയെല്ലാം ചിട്ടപ്പെടുത്തിയതിനു ശേഷം പ്രിന്റ് എടുക്കും.സ്വന്തം കൈയ്യക്ഷരത്തിലാണ് എഴുതി കൊടുക്കേണ്ടത്. അതൊരു ഭാഗ്യമായിട്ടാണ് എനിക്ക് തോന്നിയത് അല്ലെങ്കിൽ 'ഏത് പ്രോജെക്ട് / എന്ത് പ്രോജെക്ട് എന്ന നിലപാടിലായിരിക്കും അവൻ !

ആ അമ്മയുടെ അവനിലുള്ള ഉത്കണഠ കണ്ടപ്പോൾ, ഞാൻ എൻ്റെ അമ്മയെക്കുറിച്ചാണ് ഓർത്തത്. പരീക്ഷയുടെ ഏതാനും നാളുകൾക്ക് മുൻപ് അമ്മ ചില സ്വപ്നങ്ങൾ കാണും. പഠിക്കാതെ നടക്കുന്ന ഞാൻ നല്ല മാർക്ക് ഇല്ലാത്തതു കൊണ്ട് ആ ക്ലാസ്സിൽ തോൽക്കുന്നതും ആ പ്രദേശത്തെ എന്നേക്കാളും പ്രായം കുറഞ്ഞ കുട്ടികൾ എൻ്റെ കൂടെ ഒരേ ക്ലാസ്സിൽ പഠിക്കുന്നതും എന്നെ കളിയാക്കുന്നതൊക്കെ ആയിരിക്കും, അതിലെ ഉള്ളടക്കം. അതൊക്കെ കേൾക്കുന്നതോടെ അത്രയും നാളും പാഠപുസ്തകത്തിനകത്ത് ബാലരമയും പൂമ്പാറ്റ യും വായിച്ചിരുന്ന ഞാൻ, കഥാപുസ്തകത്തിനകത്ത് പാഠപുസ്തകങ്ങൾ വെച്ച് വായിക്കാൻ തുടങ്ങും. എൻ്റെ പഠിക്കുന്ന രീതി അനുസരിച്ച് സ്വപ്നങ്ങളുടെ എണ്ണം കൂടുകയോ കുറയുകയോ ചെയ്യുന്നതാണ്. അങ്ങനത്തെ ചില സ്വപ്നങ്ങൾ ഞാനുമായി പങ്കിടുന്നതോടെ അമ്മയുടെ ചുമതല കഴിഞ്ഞുവെന്ന് തന്നെ പറയാം.

ചരിത്രം ആവർത്തിക്കുന്നു ...ഇങ്ങനത്തെ സ്വപ്നക്കഥകൾ മകന്റെ അടുത്ത് പറഞ്ഞപ്പോൾ, കിട്ടിയ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു.ഒരു തോൽ‌വിയിൽ കൂടി അവന് കിട്ടുന്നത് 50-52 പുതിയ കൂട്ടുകാർ ഗൃഹപാഠങ്ങളോ പഠിക്കാനോ ഒന്നുമില്ല എല്ലാതും ഈ വർഷം പഠിക്കുന്നതാണല്ലോ? 'Be positive, be happy' ആ വക സന്ദേശങ്ങൾ അക്ഷരംപ്രതി ഉൾക്കൊണ്ടിട്ടാണ് അവനിരിക്കുന്നത്. അതോടെ ഞാൻ പിന്നീട് ഒരു തരം സ്വപ്നങ്ങളും കണ്ടിട്ടില്ല എന്നു പറയാം.

അവിടെ വന്നിട്ടുള്ളവരില്‍ മിക്കവരും അവനെ അഭിനന്ദിക്കാന്‍ മറന്നില്ല. മറ്റു മാതാപിതാക്കന്മാരുടെ സ്ഥിതിയും മറിച്ചല്ല. എല്ലാവരും അവരവരുടെ കുട്ടികളുടെ പാഠ്യപദ്ധതിയിലും മറ്റു കാര്യങ്ങളിലും കുട്ടികളേക്കാളും താത്‌പര്യമുള്ളവയായിരുന്നു. ആ ഗവേഷണത്തിലൂടെ നേടിയ പുതിയ അറിവുകളെക്കുറിച്ചാണ് ഭർത്താവ് പറഞ്ഞതെങ്കിൽ അത് എങ്ങനെ എഴുതണം എന്നതിനെക്കുറിച്ചുള്ള രീതിയെപറ്റിയാണ് മകന് പറയാനുണ്ടായിരുന്നത്.  ആ ശൈലിയിൽ എഴുതാഞ്ഞതു കൊണ്ട് അവന് A യെ കിട്ടിയുള്ളൂ എന്ന് അവൻ സങ്കടത്തോടെ അറിയിച്ചു. ഒരുപക്ഷേ സ്ഥിരം മടുത്ത ഓഫീസ് വിഷയങ്ങളിൽ നിന്നുള്ള രക്ഷ എന്ന പോലെയായിരിക്കും എല്ലാവരും ആ വിഷയത്തെക്കുറിച്ച് ആധികാരമായി സംസാരിച്ചു കൊണ്ടിരുന്നു. കുട്ടികളുടെ പഠിത്തക്കാര്യങ്ങളിൽ കാര്യമായിട്ട് ശ്രദ്ധിക്കാത്ത ഞാൻ, ആ സദസ്സിൽ ഒറ്റപ്പെടുന്നത് പോലെയായി.

യാത്ര പറയാൻ നേരം എല്ലാവരുടേയും അഭിനന്ദനങ്ങൾ ഏറ്റു വാങ്ങിക്കൊണ്ട് നിൽക്കുന്ന അവനോടും അവൻ്റെ അമ്മയോടും എല്ലാവിധ വിജയാശംസകൾ ആശംസിച്ചു കൊണ്ട് പിരിഞ്ഞപ്പോഴുംആ അമ്മ പറയുന്നുണ്ടായിരുന്നു, "അവൻ അങ്ങനെയാണ്, എല്ലാവരും അവനുവേണ്ടി പ്രവർത്തിക്കണമെന്ന് നിർബന്ധമാണ്". അതിനായിട്ടുള്ള എല്ലാ സഹായസഹകരണങ്ങൾ വാഗ്ദാനംചെയ്തപ്പോൾ ഭർത്താവ് എന്നെ നോക്കി കണ്ണുരുട്ടിയോ എന്നൊരു സംശയം.

സത്യത്തിൽ ആർക്കാണ് A+ അർഹയായത് അവനോ അവൻ്റെ അമ്മയോ മകനോ ?

8 comments:

  1. എ പ്ലസ്സല്ല ...ഇതൊരു എ പോസറ്റീവ് തീയ്യറി .

    ReplyDelete
  2. ചെറുതും വലുതുമായ ഏതു പ്രോജക്റ്റുകളും മിതമായ നിരക്കില്‍ ചെയ്തു കൊടുക്കുന്ന സ്ഥാപനങ്ങളും ഇപ്പോഴുണ്ട്

    ReplyDelete
    Replies
    1. ഈ അടുത്ത കാലത്ത് അതും കേട്ടു

      Delete
  3. എനിക്ക് ഇത് വരെ ഒരു എ പ്ലസ്‌ കിട്ടിയിട്ടില്ല.

    ReplyDelete
    Replies
    1. എനിക്കും ...അന്ന് A+ ഇല്ലായിരുന്നു ...അതുകൊണ്ട് രക്ഷപ്പെട്ടു...ഹ ഹ

      Delete
  4. എല്ലാ അച്ഛന്റെയും അമ്മയുടെയും ആഗ്രഹം സ്വന്തം മകന്‍ അല്ലെങ്കില്‍ മകള്‍ 100 റില്‍ 100 മാര്‍ക്ക് വാങ്ങിക്കുന്നതാണ്.

    ReplyDelete
    Replies
    1. അതെ ......അതാണ്‌ കഷ്ടം

      Delete